സിനിമ ഷൂട്ടിങ്ങിനിടെ സന്തോഷ് റായി എന്നയാളെ അടിച്ച കേസിൽ മാപ്പ് പറയാമെന്നും നഷ്ടപരിഹാരം നൽകാമെന്നും ചലച്ചിത്ര താരവും മുൻ എംപിയുമായ ഗോവിന്ദ. നിരപാധികം മാപ്പ് പറയാമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാമെന്നുമാണ് ഗോവിന്ദ വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ഗോവിന്ദ ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ സന്തോഷ് റായിയെ നേരിട്ടു കാണാനും ഒത്തുതീർപ്പിലെത്താനും കോടതി നിർദേശിച്ചു.
നേരത്തെ, ഗോവിന്ദ സന്തോഷ് റായിയെ അടിക്കുന്നതിന്റെ വിഡിയോ കോടതിയിൽ ഹാജരാക്കിയപ്പോൾ അത് മോർഫ് ചെയ്തതാണെന്നായിരുന്നു ഗോവിന്ദയുടെ അഭിഭാഷകന്റെ വാദം. എന്നാൽ കോടതി അത് തള്ളി. ഗോവിന്ദ എംപിയായിരിക്കെ 2008ലാണ് കേസിനാസ്പദമായ സംഭവം.