രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ വന്‍ തകര്‍ച്ച മിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായി രാജ്യാന്തര ക്രെഡിറ്റി റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവര്‍. സൗദി, ഒമാന്‍ ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ ക്രിഡിറ്റ് റേറ്റിങ് എസ് ആന്‍ഡ് പി കുറച്ചു. എന്നാല്‍ യുഎഇയുടെയും ഖത്തറിന്‍റെയും റേറ്റിങ്ങില്‍ മാറ്റമില്ല.
രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ തകര്‍ച്ച മൂലം സന്പദ് വ്യവസ്ഥ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് സൗദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങില്‍ കുറവു വന്നത്. എണ്ണയില്‍ നിന്നുള്ള വരുമാനം മുഖ്യസ്രോതസായ സൗദി അറേബ്യയ്ക്കാണ് പുതിയ റേറ്റിങ് അനുസരിച്ച് ഏറ്റവും അദികം തിരിച്ചടി നേരിട്ടത്. രണ്ടു പോയിന്‍റിന്‍റെ കുറവാണ് സൗദിയുടെ റേറ്റിങ്ങില്‍ ഉണ്ടായിരിക്കുന്നത്. സൗദിയിുടെ ദീര്‍ഘകാലാടിസ്ഥാനത്തിലെ റേറ്റിങ് എ പ്ലസില്‍ നിന്ന് എ മൈനസ് ആയി കുറച്ചു. എ മൈനസ് വണ്‍ ആയിരുന്ന ഹ്രസ്വകാല നിരക്കാകട്ടെ എ മൈനസ് ടു ആയി. സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സൗദി അറേബ്യന്‍ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവര്‍ മുന്നറിയിപ്പ് നല്‍കി. ബഹ്റൈന്‍റെ ദീര്‍ഘകാല റേറ്റിങ് ബി ബി ബി മൈനസില്‍ നിന്ന് ബി ബി ആയും ഹ്രസ്വകാല റേറ്റിങ് എ മൈനസ് ത്രീയില്‍ നിന്ന് ബി ആയുമാണ് താഴ്ത്തിയിരിക്കുന്നത്. ബി ബി ബി പ്ലസ് ആയിരുന്ന ഒമാന്‍റെ ദീര്‍ഘകാല റേറ്റിങ് ബി ബി ബി മൈനസ് ആയി. എ മൈനസ് ടു ആയിരുന്ന ഹ്രസ്വകാല റേറ്റിങ് ആകട്ടെ എ മൈനസ് ത്രീയിലുമെത്തി. എണ്ണവിലയിടിവിനടയിലും യുഎഇയുടെയും ഖത്തറിന്‍റെയും സന്പദ് വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നുവെന്നും പുതിയ റേറ്റിങ്ങുകള്‍ പറയുന്നു. രണ്ടു രാജ്യങ്ങളുടെയും നിലവിലുള്ള റേറ്റിങ്ങുകളില്‍ മാറ്റം വരുത്തിയിട്ടില്ല.