കളിക്കളത്തിലും പുറത്തും വാർത്തകളുടെ ഇഷ്ടതോഴനാണ്, ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ. ഇപ്പോഴിതാ ചോര പൊടിയുന്ന പുതിയ വാർത്ത ഒരു റിയൽറ്റി ഷോയിൽനിന്നാണു കേൾക്കുന്നത്. ഷോയുടെ പ്രചാരണത്തിനുവേണ്ടി തയാറാക്കുന്ന പ്രമോയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവം. പാമ്പുകളുൾപ്പെട്ട ചില്ലുപെട്ടിയിൽ തലയിട്ട വോണിനിട്ട് ഒരു കുഞ്ഞ് അനക്കോണ്ട കുഞ്ഞല്ലാത്തൊരു കടി കൊടുത്തു. മുറിവേറ്റിട്ടും പതറാതെ വോൺ ഷൂട്ടിങ് പൂർത്തിയാക്കിയെന്നാണു കേൾക്കുന്നത്.

ഓസ്ട്രേലിയയിലെ നെറ്റ്‍വർക് ടെൻ എന്ന ചാനലിന്റെ ‘ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയർ!’ (ഞാനൊരു താരമാണേ, എന്നെ വിട്ടേക്കണേ) എന്ന സെലിബ്രിറ്റി റിയൽറ്റി ഷോയ്ക്കിടെയാണ് വാർത്തയായ ഇക്കടി. ആഫ്രിക്കൻ തവളകൾ, തേളുകൾ, പാറ്റകൾ, എലികൾ എന്നിവയൊക്കെ അടങ്ങിയ പല വിധ ചില്ലുപെട്ടികളിൽ തലയിട്ടശേഷം പാമ്പുകളെ അടക്കം ചെയ്ത പെട്ടിയിൽ പരീക്ഷിച്ചപ്പോഴായിരുന്നു അപകടം. എലിക്കൂട്ടിൽ തലയിട്ടതിനെത്തുടർന്ന് വോണിന്റെ ശരീരത്തിൽ എലിമണമുള്ളതിനാൽ ഇരയാണെന്നു കരുതി പാമ്പുകൾ ആക്രമിച്ചേക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിട്ടും വോൺ ധീരത കാട്ടുകയായിരുന്നു.

വോണിന്റെ തല കൂട്ടിലേക്കു താഴ്ത്തിയ ഉടൻ, അതിലുണ്ടായിരുന്ന അനാക്കോണ്ടക്കുഞ്ഞ് ഈ ലോകോത്തര സ്പിന്നറെ കടന്നാക്രമിക്കുകയായിരുന്നു. 100 പല്ലുകളോളമുള്ള അനക്കോണ്ട കടിച്ചാൽ ഒരേസമയം 100 സൂചികൾ കൊണ്ട് ഇൻജക്‌ഷൻ വയ്ക്കുന്ന അനുഭവമാണുണ്ടാകുകയെന്ന് വിദഗ്ധർ പറയുന്നു. അത്ര വലുതല്ലാത്ത മുറിവുകളേറ്റ വോണിന് ചികിൽസ നൽകിയ ശേഷം നിരീക്ഷണത്തിൽ വച്ച് കുഴപ്പമില്ലെന്നു കണ്ടതോടെയാണു വിട്ടയച്ചത്. കടിയേറ്റശേഷം വോൺ വെളിപ്പെടുത്തിയതുകൂടി കേൾക്കുക: ‘എനിക്കേറ്റവും പേടിയുള്ളത് പാമ്പുകളെയാണ്’.