പരുക്കിൽ നിന്നു മോചിതനായ ലസിത് മലിംഗ ട്വന്റി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിന്റെ നായകനായി തിരിച്ചെത്തി. വൈസ് ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസും പരുക്കു ഭേദമായി ടീമിലെത്തിയിട്ടുണ്ട്. അടുത്ത മാസം ഇന്ത്യയിലാണ് ലോകകപ്പിനു വേദിയൊരുക്കുന്നത്. മലിംഗയും മാത്യൂസും സമീപകാലത്തു ഇന്ത്യയിൽ പര്യടനം നടത്തിയ ശ്രീലങ്കൻ ടീമിൽ നിന്നു വിട്ടുനിന്നിരുന്നു. വെറ്ററൻ ബാറ്റ്സ്മാൻ തിലകരത്നെ ദിൽഷൻ, ഇടങ്കയ്യൻ സ്പിന്നർ രംഗന ഹെറാത്ത് എന്നിവരും ടീമിലുണ്ട്. എന്നാൽ ഫാസ്റ്റ് ബോളർ കൗസാൻ രജിതയെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. പുണെയിൽ ഇന്ത്യയുടെ മൂന്നു വിക്കറ്റു വീഴ്ത്തി രജിതയാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്.
കഴിഞ്ഞ നവംബറിൽ ന്യൂസീലൻഡിൽ നടന്ന പരമ്പരയോടെ ശ്രീലങ്കയ്ക്കു ലോക ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഇന്ത്യയ്ക്കെതിരെ സമീപകാല പരമ്പരയിൽ 2–1ന്റെ തോൽവിയും നേരിട്ടു. ടീം: ലസിത് മലിംഗ (ക്യാപ്റ്റൻ), എയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ, ദിൽഷൻ, നിരോഷൻ ഡിക്‌വെല, ഷേഹൻ ജയസൂര്യ, മിലിന്ദ സിരിവർധന, ദാസുൻ ഷനാക, ചമര കപുഗദേര, നുവാൻ കുലശേഖര, ദുഷ്മന്ത ചമീര, തിസാര പെരേര, സചിത്ര സേനായനായകെ, രംഗന ഹെറാത്ത്, ജെഫ്‌റി വാൻഡർസെ.