കുവൈത്തിൽ വാണിജ്യ ലൈസന്‍സുകള്‍ ചെറുകിട സംരംഭ ലൈസന്‍സുകളാക്കി മാറ്റാന്‍ അനുമതി നല്‍കുമെന്ന് മാന്‍പവര്‍ പബ്ലിക്ക് അതോറിറ്റി അറിയിച്ചു. സ്വദേശികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിദേശപങ്കാളിത്തമുള്ള കമ്പനികളാണെങ്കില്‍ വിദേശികളുടെ ഓഹരി 20 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. ഇതുള്‍പെടെ നിരവധി ഉപാധികളും ലൈസന്‍സ് മാറ്റത്തിനായി നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷകന്റെ പ്രായം 45 വയസില്‍ കൂടാന്‍ പാടില്ല. റിട്ടയര്‍ ചെയ്തവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.
ചെറുകിട സംരംഭകര്‍ക്ക് നിരോധിക്കപ്പെട്ട മേഖലകളിലും മാറ്റം അനുവദിക്കില്ല. കരാര്‍ ജോലികള്‍, കണ്‍സള്‍ട്ടേഷന്‍, സിഗററ്റ്.പുകയില ഉത്പന്നങ്ങള്‍, എലിവേറ്ററുകള്‍, എസ്‌കലേറ്ററുകള്‍, ടാക്‌സി, കാര്‍ റെന്‍റല്‍, വിലപിടിപ്പുള്ള ഉത്പനങ്ങള്‍ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സെക്യൂരിറ്റി ഗാര്‍ഡ്, കാള്‍ ടാക്‌സി, ക്ലിയറിങ് ആന്റ് ഫോര്‍വേഡിങ് ഏജന്‍സി, ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിങ് സര്‍വീസ്, ക്യാംപ് നടത്തിപ്പ്, എയര്‍കണ്ടീഷണറുകളും മറ്റുപകരണങ്ങളും വാടകയ്ക്ക് നല്‍കല്‍ തുടങ്ങിയവയെല്ലാം ചെറുകിട സംരംഭക പട്ടികയില്‍ ഉള്‍പ്പെടാത്തവയാണ്.
വാണിജ്യ ലൈസന്‍സ് ചെറുകിട സംരംഭക ലൈസന്‍സ് ആക്കി മാറ്റുന്നതോടെ ഒരു ലൈസന്‍സിന്മേല്‍ അഞ്ചു യൂണിറ്റുകള്‍ തുടങ്ങാനുള്ള അനുമതി ലഭിക്കും. ഒരു യൂണിറ്റിലേക്ക് പരമാവധി 100 ജീവനക്കാരെ റിക്രൂട്ട് ചെയ്യാം. വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്‍റും സാധ്യമാകും. അത്തരം വീസയില്‍ വരുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിനുശേഷം സമാനമായ സ്ഥാപനങ്ങളിലേക്ക് വീസാമാറ്റം അനുവദിക്കുന്നതുമാണ്.