കോഴിക്കോട്ടെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നാഗ്ജി ഫുട്ബോൾ ടൂർണമെന്റിന് കലാശക്കൊട്ടുയരുമ്പോള്‍ മലബാറിലെ കാൽപന്ത് ആരാധാകരും ആവേശത്തിലാണ്. ഒട്ടേറെ ത്രസിപ്പിക്കുന്ന മൂഹൂർത്തങ്ങള്‍ക്കായിരിക്കും സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയെന്ന് ആരാധകരും മുൻ താരങ്ങളും ഒരേസ്വരത്തിൽ പറയുന്നു.
ലാറ്റിൻ അമേരിക്കൻ ശൈലിയും യൂറോപ്യൻ ശൈലിയും അടുത്തറിയുന്ന മലബാറിന്റെ കാൽപന്തു പ്രേമികൾക്ക് അത് നേരിൽ കാണാൻ കഴിഞ്ഞതിന്റെ കൃതജ്ഞതയായിരിക്കും നാഗ്ജി ടൂർണമെന്റിനോട്. ഫുട്ബോളിലെ എക്കാലത്തെയും രാജാക്കൻമാരായ ബ്രസീലും അർജന്റീനയും ജർമനിയുമെല്ലാം കോഴിക്കോടിന്റെ മണ്ണിൽ പന്തുതട്ടിയപ്പോൾ
ഫുട്ബോൾ ജീവവായുവാക്കിയ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ഇതുപോലെ രാജ്യാന്തര നിലവാരത്തിലുള്ള മൽസരങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് പ്രചോദനമാകുമെന്ന് മുൻ നാഗ്ജി താരങ്ങൾ ഉറപ്പു നൽകുന്നു.
അതേസമയം സ്വന്തം നാട്ടിലെത്തിയ നാഗ്ജിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഒരു ടീമിലാത്തതിലെ നിരാശയും ആരും മറച്ചുവയ്ക്കുന്നില്ല. വരും വർഷങ്ങളിൽ നടക്കുന്ന നാഗ്ജി ടൂർണമെന്റിൽ ലോകഫുട്ബോളിനോട് മൽസരിക്കാൻ ഇന്ത്യൻ ടീമും കളത്തിലിറങ്ങുമെന്നാണ് ഒാരോ ആരാധകന്റെയും പ്രതീക്ഷ.