പിന്നെയും ഇന്ത്യയുടെ പല ഭാഗത്തും ആലിപ്പഴ വർഷമുണ്ടായി. ഇന്ത്യയും തെക്കൻ ചൈനയിലെ ചില ഭാഗങ്ങളും ഓസ്ട്രേലിയയും അമേരിക്കയും കെനിയയുമെല്ലാം ആലിപ്പഴ സാധ്യതയുള്ളയിടങ്ങളിൽ പെട്ടതാണെന്ന ആശ്വാസമായിരുന്നു അന്നേരം ശാസ്ത്രത്തിന്. അതിനിടെ കഴിഞ്ഞ ദിവസം യുഎഇയിൽ ദുബായിലും ഷാർജയിലും ഖോർഫക്കാനിലുമെല്ലാം ഇടിയോടു കൂടി മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായിരിക്കുന്നു.

കൊടുംചൂടിനിടെ മഴ അപൂർവമൊന്നുമല്ല യുഎഇയിൽ, പലർക്കും അത് പരിചിതമായിരിക്കുന്നു. പക്ഷേ ആലിപ്പഴം അപൂർവസംഭവമാണ്. അതിനാൽത്തന്നെ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് ‌സ്വാഭാവികമായും യുഎഇയിലെ ആലിപ്പഴം വന്നുവീണു. എന്നാൽ യുഎഇയിലേത് സ്വാഭാവികമായ കാലാവസ്ഥാപ്രതിഭാസം മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള കാരണങ്ങളും അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും ദുബായ്-അബുദാബി ഹൈവേയിൽ കനത്ത ആലിപ്പഴ വർഷമുണ്ടായിട്ടുണ്ട്.

ചൂടേറിയ നീരാവി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഉയർന്നുപൊങ്ങി മുകളിലേക്ക് എത്തുംതോറും തണുക്കും. ശക്തിയേറിയ കാറ്റ് നീരാവിയെ ഉയരങ്ങളിലെത്തിക്കുന്നു. ദുബായിൽ ഇടിയും ശക്തമായ കാറ്റും ഉണ്ടായതിനു പിറകെയാണ് ആലിപ്പഴവർഷമുണ്ടായത്. ശക്തമായൊരു കാറ്റിന് നീരാവിയെ 40,000 അടിയോളം ഉയരത്തിലെത്തിക്കാനാകും.

അവിടെ നീരാവി തണുത്തുറഞ്ഞ് ഐസ് രൂപമായി മാറുന്നതാണ് ആലിപ്പഴം. ശക്തമായ കാറ്റിൽപ്പെട്ട് കിടക്കുന്നതിനാൽ ആലിപ്പഴം താഴേക്കെത്തില്ല. ഭാരവും കുറവായിരിക്കും. അതോടെ ഐസ് കട്ടകൾക്കു മേൽ പിന്നെയും ലെയറുകളുണ്ടാകുന്നു. ഒടുവില്‍ കാറ്റിനും ആലിപ്പഴത്തിന്റെ ഭാരം താങ്ങാനാകാതെ വരുന്നതോടെ കൂട്ടത്തോടെ താഴേക്കു പതിക്കുകയാണു പതിവ്. താഴേക്കു വരുംതോറും തണുപ്പ് കുറഞ്ഞ് ഉരുകാൻ തുടങ്ങുന്നതാണ് ആലിപ്പഴങ്ങൾക്ക് കൃത്യമായ ‘ഉരുളൻ’ രൂപമില്ലാത്തതിനു കാരണം.

മുകളിൽ പല വലിപ്പത്തിലാണെങ്കിലും താഴേക്ക് എത്തുന്നതോടെ വലിപ്പം കുറയാനും ഇതാണു കാരണം. അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പും കാറ്റുമെല്ലാമുണ്ടാകുന്ന സാഹചര്യത്തില്‍ ആലിപ്പഴവും സ്വാഭാവികം. അതിനാൽ യുഎഇയിലെ ആലിപ്പഴത്തിൽ കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം എന്നൊക്കെയുള്ള ആശങ്ക വേണ്ട, അത് ആസ്വദിക്കുക തന്നെ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here