തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ഗ്രേഡ്-2 തസ്തികകള്‍ക്കുള്ള പി.എസ്.സി. റാങ്ക്പട്ടികകളില്‍ നിന്ന് സര്‍വകലാശാലകളില്‍ നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.
കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലെയും അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) ഗ്രേഡ്-2 തസ്തികകളിലെ നിയമനത്തിനാണ് അസാധാരണ ഗസറ്റായി ഉത്തരവ് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റിന് 13,900-24,040(പരിഷ്‌കരണത്തിന് മുമ്പുള്ള) ആണ് ശമ്പള സ്‌കെയിലായി നിശ്ചയിച്ചത്. ബിരുദമാണ് യോഗ്യത. 18-36 പ്രായം.
കംപ്യൂട്ടര്‍ അസിസ്റ്റന്റിന് 10,480-18,300(പരിഷ്‌കരണത്തിന് മുമ്പുള്ള) ആണ് ശമ്പള സ്‌കെയില്‍. എസ്.എസ്.എല്‍.സി. വിജയം, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, കംപ്യൂട്ടര്‍ വേഡ് പ്രോസസിങ്, ടൈപ്പ് റൈറ്റിങ് മലയാളം ലോവര്‍ എന്നിവയാണ് യോഗ്യത.
18-36 പ്രായം. നിയമപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. പി.എസ്.സി. നിയമന ശുപാര്‍ശ ചെയ്യുന്ന ഈ തസ്തികകളുടെ നിയമനാധികാരി അതത് സര്‍വകലാശാല രജിസ്ട്രാര്‍മാരായിരിക്കും. രണ്ടു വര്‍ഷമായിരിക്കും പ്രൊബേഷന്‍.
അസിസ്റ്റന്റ് നിയമനം കിട്ടുന്നവര്‍ സെക്രട്ടേറിയറ്റ് മാനുവല്‍ ആന്‍ഡ് അക്കൗണ്ട്സ് ടെസ്റ്റ് വിജയിക്കണം. ഈ തസ്തികകളുടെയും ബന്ധപ്പെട്ട മറ്റ് അനധ്യാപക തസ്തികകളുടെയും വിശേഷാല്‍ ചട്ടം പിന്നീട് പ്രസിദ്ധീകരിക്കും. ഇതു വൈകുന്നതും സര്‍വകലാശാലകളിലെ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് നിലവിലെ റാങ്ക്പട്ടികകളില്‍ നിന്ന് നിയമനം നടത്താന്‍ ഉത്തരവിറക്കിയത്.
ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. ഇപ്പോഴത്തെ ഉത്തരവനുസരിച്ച് അതത് സര്‍വകലാശാലകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here