ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മൽസരവേദി ധർമശാലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റി. ധർമശാലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാക്കിസ്ഥാൻ അതൃ്പതി അറിയിച്ചതിനെ തുടർന്നാണ് വേദി മാറ്റാൻ ഐസിസി തീരുമാനിച്ചത്. മാർച്ച് 19ന് തന്നെയാകും മൽസരം.
ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിലെ രാഷ്ട്രീയ വടംവലിക്കൊടുവിൽ, ഇന്ത്യയിലെ സുരക്ഷാക്രമീകരണങ്ങളിലെ പാക് പ്രതിഷേധത്തിന് മുന്നിൽ ഇന്ത്യതോറ്റു. ധർമശാലയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കളിച്ചാൽ സുരക്ഷയൊരുക്കാനാവില്ലെന്ന ഹിമാചൽ സർക്കാരിന്റെ തീരുമാനവും വിവിധ സംഘടനകളുടെ പ്രതിഷേധ ആഹ്വാനവുമാണ് വേദി സംബന്ധിച്ച അനിശ്ചിതത്വത്തിന് കാരണമായത്. മൽസരം ധർമശാലയിൽ തന്നെ നടത്തുമെന്നായിരുന്നു കേന്ദ്രസർക്കാർ തീരുമാനം.
ആശങ്ക അറിയിച്ച പാക്ക് സർക്കാർ സുരക്ഷ വിലയിരുത്താൻ പ്രത്യേക സംഘത്തേയുമയച്ചു. സുരക്ഷയിൽ തൃപ്തരല്ലെന്ന പാക് സംഘത്തിന്റെ റിപ്പോർട്ടും ടീമിനെ അയയ്ക്കുന്നത് വൈകിക്കുകയും ചെയ്തതോടെ ഐസിസിക്ക് മൽസരവേദി മാറ്റുകയല്ലാതെ മറ്റു വഴിയില്ലെന്നായി. പാക്കിസ്ഥാൻ സെമിയിലെത്തിയാൽ മുംബൈയിൽ കളിക്കില്ലെന്ന് അറിയിച്ചിട്ടുള്ളതിനാൽ വീണ്ടും മൽസരവേദി മാറ്റേണ്ടിവന്നേക്കാമെന്ന് ഐസിസി വ്യക്തമാക്കി.