പാക്കിസ്ഥാനെതിരെയുള്ള നിർണായക മൽസരത്തിൽ അർധസെഞ്ചുറി നേടി ഇന്ത്യൻ ജയത്തിന് നേതൃത്വം നൽകിയ വിരാട് കോഹ്‍ലിയെ പുകഴ്ത്തി ക്യാപ്റ്റൻ ധോണി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് എല്ലാം കൃത്യമായി ധോണി പറഞ്ഞു. സമ്മർദ സമയത്തുപോലും മികച്ച പ്രകടനം നടത്താനുള്ള അതിയായ ആഗ്രഹമാണ് കോഹ്‍ലിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നതെന്ന് ധോണി പറഞ്ഞു.
കോഹ്‍ലിക്ക് മെച്ചപ്പെടാൻ ആഗ്രമുണ്ട്. എല്ലാ മൽസരങ്ങളിലും അതിന് ശ്രമിക്കും. ടീമിന്റെ വിജയത്തിൽ പങ്കുവഹിക്കാനുള്ള കോഹ്‍ലിയുടെ ആഗ്രഹമാണ് മികച്ച ബാറ്റിങ്ങിന് പിന്നിൽ. വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസാണ് കോഹ്‍ലിയെ വ്യത്യസ്തനാക്കുന്നത്. റൺസ് നേടാനുള്ള ആഗ്രഹം മൂലം കോഹ്‍ലി മൽസരങ്ങൾക്ക് മുൻപ് നല്ല തയാറെടുപ്പുകൾ നടത്തുന്നു. വ്യത്യസ്ഥ പിച്ചുകളിൽ എങ്ങനെ ബാറ്റുചെയ്യണമെന്ന് അദ്ദേഹത്തിന് ഇപ്പോൾ നന്നായി അറിയാം. മികച്ച തുടക്കം കിട്ടിയാൽ കോഹ്‍ലി നല്ല സ്കോർ നേടുമെന്ന് നമ്മൾക്കറിയാം. പുതിയ താരങ്ങൾ കണ്ടുപഠിക്കേണ്ട ഒന്നാണിതെന്നും ധോണി പറഞ്ഞു.
കോഹ്‍ലിയുടെ മറ്റൊരു പ്രത്യേകതയായി ധോണി പറയുന്നത് വിക്കറ്റുകൾക്കിടയിലെ ഒാട്ടമാണ്. സിംഗിളുകളും ഡബിൾസും എടുക്കുന്ന കോഹ്‍ലി മോശം പന്തുകൾ കിട്ടിയാൽ ബൗണ്ടറിയിലേക്ക് പായിക്കും. പരമാവധി സിംഗിളുകൾ എടുക്കുക എന്നതാണ് വേഗത്തിൽ സ്കോർ ഉയർത്താനുള്ള മാർഗം. നിങ്ങളും പങ്കാളിയും വിക്കറ്റിനിടയിലെ ഒാട്ടത്തിൽ മോശമല്ലെങ്കിൽ സിംഗിളുകളെ ഡബിളുകളാക്കാൻ സാധിക്കും. ഇത് എതിരാളികളെ കൂടുതൽ സമ്മർദത്തിലാക്കും. കോഹ്‍ലിക്ക് ഈ കഴിവുണ്ടെന്നും ധോണി പറയുന്നു.