കേരളത്തില്‍ അക്രമ രാഷ്ട്രീയം വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് വളം വെച്ചു കൊടുക്കുകയാണ്. രണ്ടു മുന്നണികളുടെയും ഈ നിലപാടുകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടായിക്കോണത്ത് സിപിഎം ഗുണ്ടകളുടെ അക്രമത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രചാരകന്‍ അമല്‍കൃഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
27 വയസ്സ് മാത്രം പ്രായമുള്ള എന്‍ജിനീയറിംഗ് ബിരുദ ധാരിയായ ഈ ചെറുപ്പക്കാരന്‍ സിപിഎമ്മിനോട് എന്ത് തെറ്റാണ് ചെയ്തത്. രാഷ്ട്രത്തിനുവേണ്ടി കുടുംബം പോലും ഉപേക്ഷിച്ച അമല്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ വരാന്‍ വേണ്ടി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തി സംഘടനാ പ്രവര്‍ത്തനം തടയാമെന്ന ചിന്ത സിപിഎമ്മിന് വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസ്സ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുകയാണ്. ലോകം മുഴുവന്‍ തകര്‍ന്നടിഞ്ഞ സിപിഎം രാജ്യത്തും പ്രതിസന്ധി നേരിടുകയാണ്. അക്രമരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ഉറപ്പാക്കാനുള്ള സിപിഎം ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അമല്‍കൃഷ്ണയെ കാണാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്തെത്തിയ അമിത് ഷാ അമലിന്റെ മാതാപിതാക്കളുമായും സഹോദരിയുമായും സംസാരിച്ചു. അമലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ചികിത്സാ പുരോഗതി അമിത്ഷായെ ധരിപ്പിച്ചു. കാട്ടായിക്കോണം അക്രമത്തില്‍ പരുക്കേറ്റ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അര്‍ജ്ജുന്‍ ഗോപാല്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പോങ്ങുംമൂട് വിക്രമന്‍ എന്നിവരയെും സന്ദര്‍ശിച്ചു. ബിജെപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി സന്തോഷ്, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നേതാക്കളായ വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രന്‍,ജെആര്‍ പത്മകുമാര്‍, വി ശിവന്‍കുട്ടി, എസ് സുരേഷ്, ആര്‍എസ്എസ്സ് പ്രാന്തപ്രചാരക് പിഎന്‍ ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത കാര്യവാഹ് എം രാധാകൃഷ്ണന്‍, സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു എന്നിവരും ആശുപത്രിയിലെത്തി. അര്‍ദ്ധരാത്രിയിലും ആശുപത്രിക്ക് പുറത്ത് കാത്തു നിന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ വാഹനത്തില്‍ നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്താണ് ദേശീയ അദ്ധ്യക്ഷന്‍ ദില്ലിക്ക് മടങ്ങിയത്.