ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–ബംഗ്ലദേശ് മൽസരത്തെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി അന്വേഷിക്കണമെന്ന് മുൻ പാക്കിസ്ഥാൻ സ്പിന്നറായ തൗസീഫ് അഹമ്മദ്. മൽസരം അവസാനിച്ച രീതി ശരിയായി തോന്നുന്നില്ലെന്നും ഇതിനെക്കുറിച്ച് ഐസിസി അധികാരികൾ അന്വേഷിക്കണമെന്നും തൗസീഫ് ആവശ്യപ്പെട്ടു.
പരിചയക്കുറവുള്ള കളിക്കാരല്ല ബംഗ്ലദേശ് ടീമിലുണ്ടായിരുന്നത്. ക്രീസിലുണ്ടായിരുന്ന എല്ലാവരും നല്ല അനുഭവ പരിചയമുള്ളവരാണ്. ജയിക്കാൻ കഴിയുമായിരുന്ന ഒരു കളി പരാജയപ്പെട്ടതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. മൽസരം കണ്ട എല്ലാവർക്കും ഇങ്ങനെ തോന്നിയിട്ടുണ്ടാവും. താനുൾപ്പെടെയുള്ള എല്ലാവരുടെയും സംശയം നീക്കാൻ ഐസിസി അന്വേഷണം നടത്തണം. ഇതിൽ തെറ്റില്ലെന്നും ഇതിനു മുൻപും അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ബംഗ്ലദേശിനെ ഒരു റണ്ണിനാണ് ഇന്ത്യ തോൽപ്പിച്ചത്. മൂന്നു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലദേശ് അവസാന മൂന്നു പന്തിലും വിക്കറ്റ് നഷ്‌ടപ്പെടുത്തി തോൽക്കുകയായിരുന്നു.