ഇന്ത്യൻ ടീം ഡയറക്ടറായുള്ള രവി ശാസ്്ത്രിയുടെ കരാർ അവസാനിച്ചതിനെ തുടർന്ന് പുതിയ പരിശീലകനെ കണ്ടെത്താൻ ബി.സി.സി.ഐ ശ്രമം ആരംഭിച്ചു. ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകാൻ താൽപര്യമുണ്ടോയെന്ന് ആരാഞ്ഞ് ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവർ സമീപിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. എന്നാൽ ഇതേ കുറിച്ച് പ്രതികരിക്കാൻ ഉപദേശക സമിതി അംഗങ്ങളോ ദ്രാവിഡോ തയാറായില്ല. ദ്രാവിഡ് നിലവിൽ ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 ടീമുകളുടെ പരിശീലകനാണ്.
പരിശീലകനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കായി ഉപദേശക സമിതി അടുത്ത ദിവസം യോഗം ചേരുന്നുണ്ട്. ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 ടീമുകളുടെ പരിശീലകനെന്ന നിലയിലെ ദ്രാവിഡിന്റെ മികച്ച പ്രവർത്തനമാണ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ പരിഗണിക്കാൻ ഇടയാക്കിയത്. അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാർ, ബോളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവരുമായുള്ള കരാർ ബിസിസിഐ പുതുക്കിയേക്കും