ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു.

ജയത്തോടെ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മെഡല്‍ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു.

അസ്ലന്‍ഷാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മന്‍പ്രീത് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ തന്നയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ മന്‍പ്രീത് നാലാം മിനിറ്റില്‍ നേടിയ ഗോളിന് ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഫാന്റെ ഗോളിലൂടെ പാകിസ്താന്‍ മറുപടി നല്‍കി.

എന്നാല്‍ പാകിസ്താന്റെ ആശ്വാസം ഏറെ നീണ്ടില്ല. പത്താം മിനിറ്റില്‍ തന്നെ അടുത്ത ഗോള്‍ നേടി എസ് വി സുനില്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി സുനില്‍ വീണ്ടും ലീഡുയര്‍ത്തി. 3-1ന്റെ ലീഡുമായാണ് ഇന്ത്യ പകുതി സമയത്തിന് പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ കൂടി നേടി പാക് പതനം പൂര്‍ത്തിയാക്കി. 50-ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങും 54-ാം മിനിറ്റില്‍ രൂപീന്ദര്‍ സിങുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

നാലു കളികളില്‍ മൂന്ന് ജയത്തോടെ ഇന്ത്യക്ക് ഇപ്പോള്‍ ഒമ്പത് പോയന്റുണ്ട്. നാലു കളികളിലും ജയിച്ച ഓസ്‌ട്രേലിയയാണ് (12 പോയന്റ്) പട്ടികയില്‍ ഒന്നാമത്. ആദ്യ രണ്ടു ടീമുകളാണ് ഫൈനലില്‍ എത്തുക. ആദ്യ ഘട്ടത്തില്‍ ഒരു ടീമിന് ആറു കളികളുണ്ട്.

അഞ്ചു കളികളില്‍ 8 പോയന്റുമായി ന്യൂസിലന്‍ഡാണ് മൂന്നാമത്. നാളെ ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. ഇതുകൂടാതെ മലേഷ്യയുമായി ഒരു കളികൂടി ഇന്ത്യക്ക് ബാക്കിയുണ്ട്.

കാനഡ, മലേഷ്യ ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. നാലു കളികളില്‍ മൂന്ന് പോയന്റ് മാത്രമുള്ള പാകിസ്താന്‍ ആറാമതാണ്. ഒരു കളിയും ജയിക്കാത്ത ജപ്പാന്‍ അവസാന സ്ഥാനത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here