സ്റ്റുട്ട്ഗര്‍ട്ട്: ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ജോഡികളായ ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ തോല്‍വി. രണ്ടാം സീഡ് ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍സിയ-ക്രിസ്റ്റീന ലാഡെനോവ സഖ്യമാണ് ഇന്തോ-സ്വിസ് ജോഡികളെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 1-6, 6-10. ഡബിള്‍സില്‍ തങ്ങളുടെ പതിനാലാം കിരീടം നേടാനുള്ള അവസരമാണ് സാനിയയ്ക്കും ഹിംഗിസിനും നഷ്ടമായത്.

ആദ്യ സെറ്റ് അനായാസം നേടിയ ശേഷമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാക്കളായ സാനിയ-ഹിംഗിസ് സഖ്യം പരാജയം ഏറ്റുവാങ്ങിയത്. 6-2 ന് ഒന്നാം സെറ്റ് സ്വന്തമാക്കിയ സഖ്യത്തിന് പിന്നീട് മത്സരത്തില്‍ അതേ ഫോം തുടരാനായില്ല. രണ്ടാം സെറ്റ് 6-1 ന് നേടി എതിരാളികള്‍ തിരിച്ചടിച്ചു. ടൈബ്രേക്കറില്‍ ഇന്തോ-സ്വിസ് ജോഡി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 10-6 സെറ്റും കിരീടവും ഫ്രഞ്ച് സഖ്യം കരസ്ഥമാക്കി. മത്സരം ഒരു മണിക്കൂറും 21 മിനിട്ടും നീണ്ടുനിന്നു. ഇരുവരുടേയും സീസണിലെ രണ്ടാം കിരീടമാണിത്.

ഫെബ്രുവരിക്ക് ശേഷം തങ്ങളുടെ ആദ്യ കിരീടം തേടിയാണ് സാനിയ-ഹിംഗിസ് സഖ്യം ഫൈനലിനിറങ്ങിയത്. നേരത്തെ മിയാമി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും രണ്ടാം റൗണ്ടില്‍ സഖ്യം പുറത്തായിരുന്നു. തുടര്‍ച്ചയായി കിരീട വിജയങ്ങളോടെ തിളങ്ങി നിന്നിരുന്ന സഖ്യത്തിന് കഴിഞ്ഞ മൂന്ന് ടൂര്‍ണമെന്റുകളിലും തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here