ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്‌റ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിയെ കായികരംഗത്തെ പരമോന്നത പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിനും അജിങ്ക രഹാനെയെ അർജുന അവാർഡിനും നാമനിർദ്ദേശം ചെയ്യാൻ ബി.സി.സി.ഐ തീരുമാനിച്ചു. ശുപാർശ കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചാൽ സച്ചിൻ ടെണ്ടുൽക്കർക്കും എം.എസ്.ധോണിക്കും ശേഷം ഖേൽരത്ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ക്യാപ്ടനാവും കോഹ്‌ലി.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ക്രിക്കറ്റ് താരത്തെ ഖേൽരത്ന പുരസ്‌കാരത്തിന് ശുപാർശ ചെയ്യുന്നത്. 7.5 ലക്ഷം രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. അർജുന അവാർഡ് ജേതാവിന് അഞ്ചു ലക്ഷം രൂപ ലഭിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ താരമായ കോഹ്‌ലി മിന്നുന്ന ഫോമിലാണുള്ളത്. ഐ.സി.സിയുടെ ലോക ട്വന്റി20 ടീമിന്റെ ക്യാപ്ടനായും തിരഞ്ഞെടുക്കപ്പെട്ടത് കോഹ്‌ലിയാണ്.
സ്‌ക്വാഷ് ചാന്പ്യൻ ദീപിക പള്ളിക്കൽ, ഗോൾഫ് താരം അനിർബൻ ലഹിരി, ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിലെ സ്വർണ മെഡൽ ജേതാവ് ജിത്തു റായ്, ഓട്ടക്കാരി ടിന്റു ലൂക്ക എന്നിവരാണ് ഖേൽരത്ന പുരസ്‌കാരത്തിനുള്ള മറ്റു താരങ്ങൾ.