ബെംഗളൂരു ∙ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ തകർപ്പൻ സെഞ്ചുറിക്കരുത്തിൽ റൈസിങ് പൂണെ സൂപ്പർ ജയ്റ്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴുവിക്കറ്റ് ജയം. മൂന്നു പന്തു ബാക്കി നിൽക്കെയാണ് ധോണിയുടെ ടീമിനെ കോഹ്‍ലിയുടെ സംഘം തോൽപ്പിച്ചത്. 192 റൺസ് എന്ന മികച്ച സ്കോർ പൂണെ നേടിയെങ്കിലും കോഹ്‍ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ (58 പന്തിൽ 108 റൺസ്) മികവിൽ ബാഗ്ലൂർ ജയം സ്വന്തമാക്കി. സ്കോർ: പൂണെ–191/6, ബാംഗ്ലൂർ–195/3 (19.3).
ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത പൂണെയ്ക്കുവേണ്ടി അർധ സെഞ്ചുറി നേടിയ അജങ്ക്യ രഹാനെയും (48 പന്തിൽ 74 റൺസ്) സൗരഭ് തിവാരിയുമാണ് (39 പന്തിൽ 52 റൺസ്) തിളങ്ങിയത്. ബാംഗ്ലൂരിനായി ഷെയ്ൻ വാട്സൺ മൂന്നു വിക്കറ്റ് വീഴ്ത്തി.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി കോഹ്‍ലി പട നയിച്ചു. 58 പന്തിൽ 7 സിക്സും എട്ട് ഫോറും ഉൾപ്പെടെയാണ് കോഹ്‍ലി 108 റൺസ് നേടിയത്. ഒരു സീസണിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമാണ് വിരാട് കോഹ്‍ലി. മൂന്ന് സീസണിൽ അഞ്ഞൂറിലധികം റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന നേട്ടവും ഇന്നത്തെ മൽസരത്തോടെ കോഹ്‍ലിക്ക് സ്വന്തമായി.