അച്ഛനുണ്ടാക്കിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നതെന്ന് ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് ചന്ദ്രശേഖരന്‍. കഴിഞ്ഞ ദിവസം അമ്മ കെകെ രമക്ക് നേരെയുണ്ടായ ആക്രമണത്തോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അഭിനന്ദ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കരളുറപ്പോടെ നിന്ന കെകെ രമ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ തളര്‍ന്നുവോ എന്ന് വേവലാതിപ്പെട്ടാണ് അഭിനന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടേ? എനിക്കമ്മയേയുള്ളൂ…എന്റെ അച്ഛന്റെ ഓര്‍മയില്‍ ജീവിക്കാന്‍ എനിക്ക് അമ്മയെ വേണം. കൊന്നു കളയരുതെന്ന അപേക്ഷയുമായി അഭിനന്ദ് എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സാണ്. അച്ഛനൊപ്പം ജീവിക്കാൻ കഴിഞ്ഞ 17വർഷക്കാലവും എനിക്ക് കിട്ടിയതിനേക്കാൾ, ഒഞ്ചിയത്തെ സാധാരണ മനുഷ്യർക്കണ് അച്ഛനെ കിട്ടിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ അച്ഛനെ എന്തിനു കൊന്നു എന്നും അച്ഛനാരായിരുന്നുവെന്നും ഞാനെഴുതെണ്ടതോ പറയേണ്ടതോ ഇല്ല.

അച്ഛനെപ്പോഴും വീട്ടിൽ രാഷ്ട്രീയം പറയുമായിരുന്നു. ഒരുപാടേറെ മനുഷ്യരുടെ കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റെയും കഥകൾ. അച്ഛന് പറയാനറിയാവുന്ന കഥകൾ അത് മാത്രമായിരുന്നു എന്നതാണ് സത്യം. ഓർമ്മയിൽ നിന്ന് വിട്ടുപോവാതെ എന്റെയുള്ളിലിപ്പോഴും അച്ഛന്റെ നെഞ്ചിന്റെ ചൂടുണ്ട്. 17 വയസ്സിൽ അച്ഛൻ മരിച്ചുപോയ എന്നെപ്പോലുള്ള ഒരുപാടേറെ കുട്ടികൾക്ക് അച്ഛന്റെ ചൂടും കരുതലും നഷ്ടപ്പെട്ടിട്ടുണ്ട്. ആ ചൂടിന്റെ ഓർമ്മകളെ പോലും വെട്ടി വെട്ടി നുറുക്കി ഇല്ലാതാക്കുന്ന ദുരനുഭവം ഒരുപക്ഷെ എന്നെപ്പോലെ അവർക്കാർക്കും ഉണ്ടായിരിക്കാനിടയില്ല.

അച്ഛനുണ്ട്, അച്ഛൻ അവസാനിപ്പിച്ചു പോയതെല്ലാം നമ്മൾ മുഴുമിപ്പിക്കുമെന്നു പറഞ്ഞു പറഞ്ഞാണ് അമ്മ എനിക്കന്നൊകെ ധൈര്യം തന്നത്. ആ അമ്മയെയല്ല ഞാനിന്ന് ആശുപത്രിക്കിടക്കയിൽ കണ്ടത്. അമ്മ പേടിച്ചിരിക്കാനിടയില്ല. അമ്മ അച്ഛന്റെ ഭാര്യയായിരുന്നല്ലോ. പക്ഷെ അമ്മ തളർന്നിട്ടുണ്ട്. എന്നെക്കുറിച്ചോർത്ത് ആരോടും പങ്കുവെക്കാനാവാത്ത വേവലാതികൾ അമ്മയ്ക്കുണ്ടായിരിക്കാം.

ആശുപത്രിയിൽ അമ്മയുടെ അടുത്തിരിക്കുമ്പോൾ അമ്മ പറഞ്ഞത് “ഇതൊരു വിഷയമാക്കരുത്, കലാശക്കൊട്ടിന്റെ ദിവസമാണ്. നമ്മൾ സംയമനത്തോടെ ഇരിക്കണം എന്നാണ്. മരിക്കുന്നതിനു മുമ്പുള്ള അച്ഛന്റെ പ്രസംഗങ്ങളിലെല്ലാം അച്ഛനാവർത്തിച്ചതും അതുതന്നെയായിരുന്നു.

ആര്‍എംപിയുടെ ഒരു ഡസനോളം അനൗൺസ്മെന്റ് വണ്ടികൾ, നാലും അഞ്ചും അംഗങ്ങളുടെ നൂറിലേറെ സ്കോഡുകൾ …. വടകര നിയോജക മണ്ഡലത്തിൽ അമ്മയ്ക്ക് വോട്ടുതേടിയിറങ്ങിയ ഉച്ചഭാഷിണികാളോ സഖാക്കാളോ അമ്മ ആശുപത്രിയിലാണെന്നു വിളിച്ചുപറഞ്ഞില്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഇതിനെതിരെ വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തില്ല .ഇതിന്റെ പേരിൽ ഒരു വോട്ട് പോലും RMP ക്ക് വേണ്ട എന്ന തീരുമാനം എത്ര ഹൃദയവിശാലതയോടെയാണ് എന്റെ സഖാക്കൾ ഏറ്റെടുത്തത്.

വടകര മണ്ഡലത്തിൽ അമ്മയ്ക്ക് വോട്ട് കിട്ടാൻ RMP യുടെ അനൗൺസ്മെന്റ് വണ്ടികൾ KK രമ ആശുപത്രിയിലാണെന്നു ആവർത്തിച്ചാവർത്തിച്ചു മണ്ഡലം മുഴുവൻ ചുറ്റിയാൽ മതിയായിരുന്നു. വിവരമറിഞ്ഞ് അങ്ങിങ്ങുനിന്നായി ഓടിവന്നവർ പോലിസ് സ്റ്റേഷൻ പോലും ഉപരോധിച്ചില്ല. തികഞ്ഞ സംയമനത്തോടെ ബസ്റ്റാൻഡിൽ കുത്തിയിരുന്ന് തിരിച്ചുപോയി.

അച്ഛൻ നടത്തിയത് ശരിക്ക് വേണ്ടിയുള്ള നിരന്തരമായ പോരാട്ടമായിരുന്നു. അച്ഛൻ കൊല്ലപ്പെട്ട ശേഷം ഞങ്ങളെ കാണാൻ വന്ന ജനം, അച്ഛൻ എത്രമാത്രം വലുതായിരുന്നുവെന്നു എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. അച്ഛനെക്കുറിച്ച് ഞാനിതേവരെ ഇങ്ങനെ എഴുതാനിരുന്നിട്ടില്ല. എനിക്ക് കണ്ണ് നിറഞ്ഞൊന്ന് കാണാൻ പോലും കഴിയാത്ത രൂപത്തിൽ എന്റെ അച്ഛന്റെ മുഖം നുറുങ്ങിപ്പോയതിന് ശേഷമുള്ള ദിവസങ്ങളിൽ ഞാനനുഭവിച്ചിരുന്ന മാനസികാവസ്ഥയെക്കുറിച്ച് ഞാനിതേവരെ ഒന്നും പങ്കുവെച്ചിട്ടില്ല. ഇതും ഞാനാഗ്രഹിച്ചതല്ല. എനിക്ക് പറയേണ്ടി വന്നതാണ്‌.

അച്ഛനെ വെട്ടിയതിനെക്കാൾ വെട്ടുകൾ അമ്മയെ വെട്ടും എന്ന ഭീഷണി എന്നോടല്ലേ.ഞാനെന്താണ് നിങ്ങളോട് ചെയ്തത് ? എന്തായിരുന്നു എന്റെ അച്ഛൻ ചെയ്ത കുറ്റം? ഒരു പ്രസ്ഥാനത്തിന് തെറ്റുപറ്റുന്നു എന്ന് പറയുന്നത് ഇങ്ങനെ വെട്ടിനുറൂക്കാൻ മാത്രം വലിയ തെറ്റായിരുന്നോ ?അച്ഛനുണ്ടാകിയ പാർടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീർക്കുന്നത്?ചിരിച്ചുകൊണ്ടല്ലാതെ അമ്മ എപ്പോഴെങ്കിലും നിങ്ങളോടാരോടെങ്കിലും സംസാരിചിട്ടുണ്ടോ ?എന്റച്ചനെ കൊന്നതിന്റെ പകയിൽ അമ്മ എപ്പോഴെങ്കിലും നിങ്ങളോട് കയർത്തിട്ടുണ്ടോ?

എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ ?എനിക്കമ്മയേയുള്ളൂ. എന്റച്ഛന്റെ ഓർമയിൽ ജീവിക്കാൻ എനിക്കമ്മയെ വേണം. കൊന്നുകളയരുത്.
നന്ദു

LEAVE A REPLY

Please enter your comment!
Please enter your name here