ഫൊക്കാന, അമേരിക്കൻമലയാളികൾക്കിടയിൽ പതിഞ്ഞു പോയ ഒരു പേരാണ്. ഒരു പ്രവാസി സംഘടന എങ്ങനെ ആകണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഫൊക്കാന. കടന്നുപോയ 3 ദിനരാത്രങ്ങൾ കാനഡായിൽ കലയുടെ കേളികൊട്ടുയർത്തിയ ഉത്സവമായിരുന്നു നടന്നത്. രണ്ടു വർഷം കൂടുമ്പോൾ അമേരിക്കൻ മലയാളികൾക്ക് ഒന്നിച്ചു കൂടാനും സൊറ പറയാനും, തങ്ങളുടെ കുട്ടികളുടെ കലാ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുവാനും അവ കണ്ടു ആസ്വദിക്കുവാനും മാതാപിതാക്കൾക്കുള്ള അവസരം. അതിനപ്പുറത്ത് ഒരു സംഘടനയ്ക്കും പ്രസക്തിയില്ല. ഈ സന്തോഷം ആവയോളം ആസ്വദിക്കുകയായിരുന്നു കാനഡായിൽ അമേരിക്കൻ മലയാളികൾ.
ഫൊക്കാന FIMKA അവാർഡ്
……………………………………………..
2000 ൽ അധികം കാണികൾ പങ്കെടുത്ത ഫൊക്കാന “FIMKA“ചലച്ചിത്ര അവാർഡ് ആയിരുന്നു ഈ പരിപാടികളിലെ മുഖ്യ ആകർഷണം. ഇന്ത്യയിലെ മികച്ച നടന്മാരെയും നടിമാരെയും, സംവിധായകരെയും. സംഗീത സംവിധായകരെയും, ഗായകരെയും ഒരു വേദിയിൽ കൊണ്ടുവരിക എന്നത് അത്ര ചില്ലറ ജോലിയൊന്നുമല്ല. ഒരു വർഷത്തെ കഷ്ടപ്പാടുകൾക്കൊടുവിലാണ് മനോജ്ഞമായ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തി ഫൊക്കാന കൺവൻഷൻ നടന്നത്.
പുതിയ ഗായകർ
……………………….
എല്ലാം കൊണ്ടും ലളിതവും മനോഹരവുമായ കൺവെൻഷന്റെ മറ്റൊരു ആകർഷണം സ്റ്റാർസിംഗർ മത്സരങ്ങൾ ആയിരുന്നു. രണ്ടു വിഭാഗങ്ങളിലായി നടന്ന സംഗീത മത്സരത്തിൽ നിരവധി ചെറുപ്പക്കാരും കുട്ടികളും പങ്കെടുത്തു. ഇന്ത്യയിലെ തന്നെ മികച്ച സംഗീതജ്ഞർ മത്സരങ്ങൾക്കു വിധി നിർണ്ണയിക്കുവാൻ എത്തിച്ചത് ഫൊക്കാനയുടെ നേട്ടം തന്നെയാണ്. വേണു ഗോപാൽ, ബിജിബാൽ, സിതാര, എന്നിവരുടെ വിധി നിർണ്ണയത്തിലൂടെ ഒരു പറ്റം പുതിയ ഗായകരെ നമുക്ക് കിട്ടി.
ചിട്ടയായ പ്രവർത്തനം
………………………………..
ഫൊക്കാനാ കാനഡാ കൺവൻഷന്റെ മറ്റൊരു നേട്ടം 2000 ൽ അധികം ആളുകളെ ഈ ഉത്സവത്തിന് എത്തിക്കുവാൻ സാധിച്ചു എന്നതാണ്. ടൊറന്റോ മലയാളി സമാജം മുതൽ കാനഡയിലെ ഒട്ടു മുക്കാലും മലയാളി സംഘടനകൾ നടത്തിയ ധീരോദാത്തമായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു അവിടെ തടിച്ചു കൂടിയ ജനസഞ്ചയം. സുരേഷ് ഗോപി മുതൽ നിരവധി താരങ്ങളുടെ സാന്നിധ്യവും ജനങ്ങൾക്ക് കൺവൻഷനിൽ എത്തുവാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ആണ് പക്ഷെ എല്ലാവരും അല്പം ആശങ്കയോടെ കാത്തിരുന്ന ഫൊക്കാനാ തെരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചത് മാത്രമാണ് അല്പം വിഷമം ഫൊക്കാന പ്രവർത്തകരിൽ ഉണ്ടാക്കിയത്. പക്ഷെ അവിടെ പങ്കെടുത്ത ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കോലാഹലം പ്രശ്നമേ ആയി തോന്നിയില്ല. ഫൊക്കാനാ കൺവൻഷൻ എങ്ങനെ ഇനിയും ഇതിലും ഭംഗിയായി നടത്താം എന്നതിന് മികച്ച ഒരു ഉദാഹരണം കൂടി ആയിരുന്നു ഫൊക്കാന കൺവൻഷൻ 2016.
2016 – 2018 വർഷത്തെ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റി
………………………………………………………………………………………….
ഫൊക്കാനയുടെ അടുത്ത ഭരണ സമിതിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ടൊറന്റോയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചുള്ള 2016 – 2018 വർഷത്തെ ഭരണ സമിതിക്കായുള്ള തിരഞ്ഞെടുപ്പ് തൽക്കാലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മാധവൻ ബി നായർ, തമ്പി ചാക്കോ, എന്നിവർ നേതൃത്വം നൽകുന്ന ഗ്രുഉപ്പുകളായിരുന്നു മത്സര രംഗത്തു ഉണ്ടായിരുന്നത്.
സമാപന സമ്മേളനം കൃത്യസമയത്ത് തന്നെ തുടങ്ങേണ്ടിയതു കൊണ്ട് ജനറല്‍ കൌണ്സിലിലെ അജണ്ടകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടന്നാണ് ജോർജി വർഗീസ്, വിപിൻ രാജ്, ടെറൻസൺ തോമസ് തുടങ്ങിയവർ അംഗംങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫൊക്കാനയുടെ തെരഞ്ഞടുപ്പു മാറ്റി വച്ചത്. തമ്പി ചാക്കോ, മാധവൻ ബി നായർ ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. സമാപന സമ്മേളനത്തിനു ശേഷം ചിലപ്പോള്‍ വീണ്ടും ജനറൽ കൗൺസിൽ യോഗം ചേര്‍ന്നേക്കും.
ചിട്ടയോടെയും ഭംഗിയായും നടന്ന ഫൊക്കാന കൺവൻഷൻ തെരഞ്ഞെടുപ്പില്ലാതെ കടന്നു പോകുമ്പോൾ 2016 ലെ ഫ്ലോറിഡാ ആവർത്തിക്കുമോ എന്നു ഉറ്റു നോക്കുകയാണ് അമേരിക്കൻ മലയാളികൾ.