“വലിയ കാര്യങ്ങളിൽ  അല്ല സംഘടന അടിസ്ഥാനപരമായി ശ്രദ്ധ വയ്ക്കേണ്ടത്” എന്നു കുറച്ചു ചെറുപ്പക്കാർ പറയുന്നു. അതു കേൾക്കാൻ ഒരു സമൂഹം കാത്തു നിൽക്കുന്നു. ഒപ്പം കൂടാൻ തയ്യാറെടുക്കുന്നു. മുഖവുര ആവശ്യമില്ലാത്ത ഫോമയുടെ പുതിയ സാരഥികൾ ആകാൻ തയ്യാറെടുക്കുന്ന മൂന്നു ചെറുപ്പക്കാർ.” താണ നിലത്തെ നീരോടു അവിടെ ദൈവം തുണയുള്ളു “എന്നു പറഞ്ഞുകൊണ്ട് ഫോമയുടെ കൺവൻഷനും തെരഞ്ഞെടുപ്പും ഫ്ളോറിഡയുടെ പടിവാതിലിലിൽ വന്നു നിൽക്കെ ഫോമയുടെ 2016-18 കാലഘട്ടത്തിലെ ഭരണചക്രം  തിരിക്കുവാൻ തയ്യാറെടുത്തുകൊണ്ട് 7 ചെറിയ പദ്ധതികളുമായി മുന്നോട്ടു വന്ന 3 ചെറുപ്പക്കാർ – സ്റ്റാൻലി കളത്തിൽ, ജോസ് അബ്രഹാം, ബിജു തോമസ് എന്നിവരുമായി കേരളാ ടൈംസ് എഡിറ്റർ ബിജു കൊട്ടാരക്കര നടത്തിയ അഭിമുഖം.

index

ചോദ്യം : ഫോമാ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആണ്.വിവിധ സംഘടനകകാലിലൂടെ പ്രവർത്തിച്ചു വന്ന താങ്കൾ എങ്ങനെ ആണ് ഫോമയുടെ ഇന്നുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.?

സ്റ്റാൻലി : ഫോമാ 8 വർഷം കൊണ്ടു പ്രവാസി മലയാളികൾക്കിടയിൽ ജനശ്രദ്ധ പിടിച്ചു പറ്റുവാൻ കാരണം അതിന്റെ ജനകീയ ഇടപെടലുകൾ തന്നെയാണ്. ജനങ്ങളുടെ ഒരു സംഘടനയായി ഒത്തൊരുമയുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും മുൻപന്തിയിൽ എത്തിക്കുവാൻ ഇടയായത്. തന്നെയുമല്ല ജനോപകാരപ്രദമായ പദ്ധതികൾക്കും ജനങ്ങൾക്ക് ഇന്നിന്റെ കാലഘട്ടത്തിൽ ആവശ്യവുമായ പദ്ധതികൾക്കാണ്  മുൻതൂക്കം നൽകുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഫോമാ പ്രവാസി മലയാളികൾക്ക് ഗുണപ്രദമായ് നിലകൊള്ളുന്ന ഒരു സംഘടന ആയി മാറും എന്നതിൽ യാതൊരു സംശയവും ഇല്ല.

ചോദ്യം : ഫൊക്കാനയിൽ നിന്നു പിളർന്നു ഫോമാ ഉണ്ടായി എന്നു എല്ലാവർക്കും അറിവുള്ളതാണല്ലോ. ഫോമയുടെ തുടക്കം മുതൽ അംഗസംഘടനകളെ ചേർക്കുന്നതിൽ ഒരു മാനദണ്ഡവും പാലിച്ചു വന്നതായി കാണുന്നില്ല. ഒരു ചെറിയ സംഘടയ്ക്കു പോലും അംഗത്വം കിട്ടുന്ന അവസ്ഥ ഉണ്ടായി. ഇതു തെരഞ്ഞെടുപ്പ് സമയത്തൊക്കെ ദോഷം  ചെയ്യില്ലേ?

സ്റ്റാൻലി : ഫോമയിൽ അങ്ങനെ ഒരു പ്രവർത്തനം   ഉണ്ടായിട്ടില്ല. ഫോമാ ഒരു സംഘടനയെയും ഇങ്ങോട്ടു ക്ഷണിക്കാറില്ല. സംഘടനകൾ ഫോമയിലേക്കാണ് വരിക. തന്നെയുമല്ല ഫോമയ്‌ക്കു ഒരു ജുഡീഷ്യൽ കൗൺസിൽ ഉണ്ട്. അതിൽ ഒരു ബൈലോ കമ്മിറ്റി ഉണ്ട്. അതിനൊരു ചെയര്മാൻ ഉണ്ട്. അദ്ദേഹമാണ് അംഗസംഘനടനകൾക്കു അംഗത്വം നൽകുന്ന കാര്യം തീരുമാനിക്കുക. സംഘടനകളെ കുറിച്ചു വിശദമായി പഠിച്ച ശേഷം ആകും അംഗത്വം നൽകുക. കേരള അസോസിയേഷൻ ആയി രെജിസ്റ്റർ ചെയ്ത മലയാളികൾ ആയ ആളുകൾ തുടങ്ങുന്ന സംഘടന ആയിരിക്കണം. അങ്ങനെ ഉള്ള സംഘടനകൾ ഫോമയിൽ മെമ്പർഷിപ്പിനു അപേക്ഷിച്ചാൽ അതാത്  റീജിയണിലെ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെ എൻ ഒ സി പ്രകാരമാണ് അംഗത്വം നൽകുക. ഇത്രയും കടമ്പകൾ കടക്കാതെ ഫോമയിൽ വരാൻ പറ്റില്ല. ഫോമാ ഇലക്ഷൻ പ്രഖ്യാപിച്ചാൽ പിന്നീട് ഒരു സംഘടയ്ക്കും ഫോമയിൽ അംഗത്വം നൽകില്ല. അതു എത്ര വലിയ സംഘടനകൾ ആയാലും, ഇപ്പോൾത്തന്നെ 3 മെമ്പർഷിപ്പ് പെൻഡിങ് ആണ്. വളരെ വ്യക്തമായ  ഒരു  ഭരണ ഘടന ഫോമയ്‌ക്കുണ്ട്. കാലാകാലങ്ങളിൽ അതിനു കാലഘട്ടത്തിന് അനുസരിച്ചു ഭരണഘടനാ ഭേദഗതിയും ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ ഫോമാ അമേരിക്കൻ മലയാളികളുടെ ശക്തമായ സംഘടന ആയി മാറുന്നു.

ചോദ്യം : പുതിയ തലമുറകളുടെ ആശയങ്ങളാണ് ഫോമയുടെ തുടക്കം മുതൽ ഈ സംഘടനയ്ക്ക് ഗുണം ചെയ്തത് എന്നു പലരും പറയാറുണ്ട് . ഓരോ കമ്മിറ്റിയിലും നേതൃത്വ  രംഗത്ത് ഉള്ള ചെറുപ്പക്കാരുടെ പ്രവർത്തനങ്ങൾ കുറേക്കൂടി ദീർഘ  വീക്ഷണം ഉള്ളതായിരുന്നു. അനിയൻ ജോർജ്  മുതൽ ഷാജി എഡ്വേർഡു വരെയുള്ളവരുടെ പ്രവർത്തൻ ശൈലി നോക്കിയാൽ അത് മനസിൽ ആകും, ഇതിനോട് യോജിക്കുന്നുണ്ടോ?

ജോസ് : യോജിക്കുന്നുണ്ട്.എന്നാൽ അതേസമയത്ത് തന്നെ കുറച്ചു ആളുകൾ ഇതു പറയുമെങ്കിലും ഇതു പ്രാവർത്തികമാക്കാൻ  ശ്രമിക്കാറില്ല. അതിനെയാണ് ഞങ്ങൾ ഖണ്ഡിക്കാൻ നോക്കുന്നത്.അനിയൻ ജോർജ്  മുതൽ ഷാജി എഡ്വേർഡു വരെയുള്ളവരുടെ പ്രവർത്തൻ ശൈലിയുടെ ഗുണം ഇപ്പോൾ കാണാനുണ്ട്. 350 ഡെലിഗേറ്സ്   ഇപ്പോൾ ഫോമയിൽ ഉണ്ട്  അതിൽ പകുതിയും   ചെറുപ്പക്കാരാനാണ്. അതു ഫോമയുടെ വളർച്ചയുടെ ഭാഗമാണ്. അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറ ഫോമയിൽ വളരെ ആക്ടീവായി തുടങ്ങി എന്നത് യുവജനങ്ങൾ വരുന്നതിന്റെ തെളിവാണ്.

ചോദ്യം : ഫോമയുടെ കാൻസർ പ്രൊജക്റ്റ് ഈ സംഘടനയെ പെട്ടന്ന് വളരുവാൻ ഗുണം ചെയ്ത ഒരു കാരുണ്യ പദ്ധതി ആണ്. അതിനു നേതൃത്വം നൽകുന്നത് താങ്കൾ ആണ്. ഈ പ്രോജക്ട് അമേരിക്കൻ മലയാളികൾ ഒന്നടംകം അത് സ്വീകരിച്ചു കഴിഞ്ഞു. പുതിയ തലമുറയും ഇത് ആവേശത്തോടെ സ്വീകരിച്ചു. ഈ കാര്യത്തിൽ താങ്കൾക്ക് വളരെ അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. വളരെ ഈസിയായി ജയിക്കാം എന്ന ആത്മ വിശ്വാസം ഈ പ്രോജക്ട് താങ്കൾക്ക് നൽകിയില്ല?

ജോസ് : തെരഞ്ഞെടുപ്പും കാരുണ്യ പദ്ധതിയും തമ്മിൽ ബന്ധമുണ്ടോ എന്നു ചോദിച്ചാൽ ബന്ധമുണ്ട്. ഇല്ലന്ന് ഞാൻ പറയുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു വ്യക്തീ എന്ന നിലയിൽ ഈ പ്രോജക്ട് കൊണ്ട് ജനങ്ങളെ അറിയുവാനും, അവരുടെ പ്രശനങ്ങൾ മനസിലാക്കുവാനും അവർക്കു എന്നെ അറിയുവാനും  സാധിച്ചിട്ടുണ്ട്. ഫോമാ ഉണ്ടായ കാലം മുതൽ ഫോമയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. ഈ പ്രോജക്ടിന് മുൻപ് അമേരിക്കൻ മലയാളികളുമായി ഉണ്ടാക്കി വച്ച ബന്ധം ഒന്നു കൂടി ഊട്ടിയുറപ്പിക്കുവാൻ സാധിച്ചത് ഈ പ്രോജക്ട് വന്നതോടുകൂടിയാണ്. ഒരു കാര്യം ഏൽപ്പിച്ചാൽ അതു ഭംഗിയായി നിർവ്വഹിക്കാൻ പ്രാപ്തിയുള്ള ഒരാളാണ് ഫോമയുടെ ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്നത് എന്നു ഫോമയിൽ ഉള്ളവർക്ക് വിശ്വാസം നൽകുന്ന വിധത്തിലുള്ള പ്രവർത്തനം നടത്തുവാൻ സാധിച്ചു. അതാണ് ഈ ആർ .സി .സി പ്രോജക്ടും തെരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം. 

ചോദ്യം : തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ഒരു കൺവൻഷൻ ആയി ഫ്ലോരിടാ കൺവൻഷൻ മാറുകയാണെന്ന് തോന്നിയിട്ടുണ്ടോ? സമീപകാല സംഭവങ്ങൾ അതാണ് തോന്നിപ്പിക്കുന്നത്. എങ്ങനെ വിലയിരുത്തുന്നു ?

ബിജു : ഫ്ലോറിഡ മയാമി കൺവൻഷൻ ഫോമാ അതിന്റെ അടുത്ത ലെവലിലേക്കു പോകുന്ന കൺവൻഷൻ ആയിരിക്കും. ഒരു പരിധിവരെ അതു വിജയിക്കുകയും ചെയ്തു .ഇത്രയും സ്ഥാനാർത്ഥികൾ മത്സര രംഗത്തു വന്നപ്പോൾ കൺ വൻഷന്റെ പൊലിമ കുറഞ്ഞുപോയോ എന്നു മലയാളികൾക്കിടയിൽ ഒരു സംശയം ഉണ്ടായിട്ടുണ്ട്. അതു ആർക്കും നിഷേധിക്കാൻ പറ്റില്ല. അതു ഉണ്ടാകാതിരിക്കാൻ ഇനിയും വരുന്നവർ ശ്രമിക്കണം. കൺവൻഷൻ ആണ് പ്രധാനം. ഇപ്പോൾ കൺവൻഷനു മേലെ പോയി ഇലക്ഷൻ. പലരു മനസിലാക്കാത്ത ഒരു കാര്യമുണ്ട്. ഇലക്ഷന് വേണ്ടി ആരും വരുന്നില്ല, കൺവൻഷൻ  ആണ് ആളുകൾ വരുന്നത്, അതു നാം തിരിച്ചറിയണം.

ചോദ്യം : ഫോമയുടെ ആർ സി സി പ്രോജക്ടിന് താങ്കളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു അമേരിക്കൻ മലയാളികളുടെ ഭാഗത്തുനിന്നുള്ള സഹകരണം ഈ കാര്യത്തിൽ എന്തായിരുന്നു? ഫോമയെ കുറിച്ചുള്ള പ്രതീക്ഷകൾ എന്താണ്?

ജോസ് : കാന്സറിനോട് ബന്ധപ്പെട്ട ഒരു പ്രോജക്ട് വേണം എന്നു പ്രസിഡന്റ് ആനന്ദൻ നിരവേലിന് ആഗ്രഹമുണ്ടായിരുന്നു. അതിനെ കുറിച്ചു കൂടുതൽ പഠിക്കുവാൻ ഫോമയുടെ പി ആർ ഒ ആയ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ആർ സി സി പ്രോജക്ട് ഉണ്ടാകുന്നത്. ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം കേരള ഗവൺമെന്റുമായി ഫോമയ്‌ക്കു ബന്ധപ്പെടാൻ സാധിച്ചത് വലിയ നേട്ടമായി. ആ പ്രോജക്ട് ചെയ്യുവാൻ ഞങ്ങൾക്ക് സാധിക്കുമെന്ന്  കേരളാ ഗവണ്മെന്റിനും ബോധ്യം വരികയും ചെയ്. അമേരിക്കൻ മലയാളികളെ ഇക്കാര്യത്തിൽ  എത്ര അഭിനന്ദിച്ചാലും മതി വരില്ല. വളരെ ആശങ്കയോടെ തുടങ്ങിയ പ്രോജക്ട് അമേരിക്കൻ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇതു ഒരു വ്യക്തിക്കോ, ഫോമയ്‌ക്കോ ലഭിച്ച സഹായമല്ല. കേരളത്തിൽ കാൻസർ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ലഭിച്ച സഹായമാണ്. അതിനു ഫോമാ നൈമിത്തമായി. അതിനൊപ്പം കൂടാൻ എനിക്കു സാധിച്ചു എന്നത് വലിയ നേട്ടവും ഭാഗ്യവുമല്ലേ?.

ഫോമയെ കുറിച്ചു നിരവധി പ്രതീക്ഷകൾ ഉണ്ട്. അനേക കാര്യങ്ങൾ ഇനി ഫോമയ്‌ക്കു ചെയ്യാനുണ്ട്. 65 സംഘനടനകളുടെ ബലം ഫോമയ്‌ക്കുണ്ട്.അതാണ് ഞങ്ങളുടെ  ശക്തി.

ചോദ്യം : പലപ്പോഴു അമേരിക്കൻമലയാളി സംഘടനകൾ വരവ് ചെലവുകളുടെ കാര്യത്തിൽ ഒളിച്ചുകളി നടത്താറുണ്ട്. നിങ്ങളുടെ കമ്മിറ്റി അത്തരം കാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കുക ?

ബിജു : ഫോമയ്‌ക്കു ഒരു ഖജനാവ് ഉണ്ടാകും. ഞാൻ ട്രെഷറർ ആയി വിജയിക്കുകയാണെങ്കിൽ ഫോമയ്‌ക്കു ഒരു ബാങ്ക് ബാലൻസ് ഉണ്ടാക്കും. അതിനു വ്യക്തമായ ഒരു പദ്ധതി ഞങ്ങൾ തയാറാക്കിയിട്ടുണ്ട്. വ്യക്തമായ വരവുചെലവുകണക്കുകൾ ഈ കമ്മിറ്റിയുടെ തുടക്കം മുതൽ ഓർഡർ ആയിട്ടുണ്ട്. സാമ്പത്തിക അടിത്തറ എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്.

ചോദ്യം : നിങ്ങളുടെ കമ്മിറ്റി എന്തെല്ലാം കര്മ്മ പരിപാടികൾ ആണ് അമേരിക്കൻ മലയാളികൾക്ക് മുന്നില് അവതരിപ്പിക്കുന്നത് ?

സ്റ്റാൻലി : ഞങ്ങൾ ഒരു 7 ഇന പദ്ധതിയുമായാണ് മുന്നോട്ടു വരുന്നത്. അതു വിശദീകരിക്കാം.

1- $250,000.00 ഫോമാ ഗ്രാന്റ്സ് ഫണ്ട്‌
………………………………………………………….
ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കാല്‍ മില്യന്‍ ഡോളറിന്റെ പദ്ധതിയാണ് ആദ്യത്തേത്. ഈ തുക ഫെഡറല്‍ ഏജന്‍സിയില്‍ നിന്നു സമാഹരിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. തങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഈ പദ്ധതി ഫോമയ്ക്കു കൈമാറും. സംഘടനയ്ക്കും ജനങ്ങള്‍ക്കും ഉപകരിക്കുന്ന പദ്ധതികള്‍ക്കായി അത് വിനിയോഗിക്കും..

2 – 35% വനിതാ സംവരണം.
…………………………………………
കണ്‍വന്‍ഷനു കുടുംബങ്ങള്‍ കുറയുന്നത് വനിതകള്‍ക്ക് ഫോമ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതു കൊണ്ടാണ്. ഇതൊഴിവാക്കാന്‍ നേതൃത്വത്തില്‍ 35 ശതമാനമെങ്കിലും സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെയ്ക്കും. അടുത്ത ഇലക്ഷന്‍ മുതല്‍ അംഗസംഘടനകള്‍ നല്‍കുന്ന ഡെലിഗേറ്റുകളുടെ എണ്ണം അഞ്ചില്‍ നിന്നു ഏഴ് ആകും. ഏഴു പ്രതിനിധികളില്‍ കുറഞ്ഞത് രണ്ടു പേര്‍ വനിതകളായിരിക്കണമെന്ന് ബൈലോയില്‍ ഭേദഗതി വരുത്തും. കണ്‍വന്‍ഷനില്‍ വരാന്‍ അതു സ്ത്രീകള്‍ക്കു കൂടുതല്‍ പ്രേരകമാകും. അതുപോലെ നാഷണല്‍ കമ്മിറ്റിയിലും എക്‌സിക്യൂട്ടീവിലും വനിതാ പ്രാതിനിധ്യം കൂട്ടും.

3 – യുവാക്കളെ കര്‍മ്മനിരതരാക്കും.
………………………………………………………..
യുവാക്കള്‍ക്കായി രണ്ടു പദ്ധതികളാണ് നടപ്പിലാക്കുക. യംഗ് ലീഡേഴ്‌സ് അമേരിക്ക ഇനിഷ്യേറ്റീവ് (വൈ.എല്‍.എ.ഐ). മറ്റൊന്ന് യൂത്ത് ഇന്‍സ്‌പൈറിംഗ് യൂത്ത് (വൈ.ഐ.വൈ).
ആദ്യത്തേത് ലക്ഷ്യമിടുന്നത് റീജണല്‍ തലത്തില്‍ യുവജന വിദ്യാര്‍ത്ഥി നേതാക്കളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി നെറ്റ് വര്‍ക്കിംഗ് സംവിധാനത്തില്‍ കൊണ്ടുവരിക എന്നതാണ്. ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത തവണ മുതല്‍ റീജണുകള്‍ 11ല്‍ നിന്നു 12 ആകും. എല്ലാ റീജണല്‍ വൈസ് പ്രസിഡന്റുമാരും ബന്ധപ്പെട്ടാണ് ഇതു നടപ്പിലാക്കുക. റീജണല്‍ തലത്തില്‍ പരിശീലനം നേടുന്നവര്‍ അംഗ സംഘടനകളിലെ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതാണ് യൂത്ത് ഇന്‍സ്‌പൈറിംഗ് യൂത്ത് പരിപാടി. യുവജനങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. ഇതോടനുബന്ധിച്ച് ഒരു യൂത്ത് പോര്‍ട്ടലും വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസം, ജോലിസാധ്യത തുടങ്ങി മാട്രിമോണിയല്‍ പരസ്യം വരെ (സൗജന്യം) ഇതില്‍ ഉള്‍പ്പെടുത്തും.

4 – പ്രവാസി ലീഗല്‍ സെല്‍.
……………………………………….
നോര്‍ക്ക റൂട്ട്‌സ്, പ്രവാസി കമ്മീഷന്‍, പ്രവാസി ട്രിബ്യൂണല്‍ എന്നീ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് മറ്റൊരു പ്രൊജക്ട്. നമ്മുടെ നാട്ടിലുള്ള തര്‍ക്കവ്യവഹാരങ്ങള്‍ക്ക് ഒരു പരിഹാരമാകും വിധം പദ്ധതി നടപ്പിലാക്കും.

5 – ഫോമാ ഇന്ത്യ കോണ്‍സുലേറ്റ് സെല്‍.
…………………………………………………………..
ഇന്ത്യന്‍ കോണ്‍സുലേറ്റുകളും എംബസികളുമായി ബന്ധപ്പെടുന്നതിനു പോയിന്റ് പേഴ്‌സണ്‍ ആയി ഓരോ രീജിയനില്‍ നിന്നും രണ്ടുപേരെ വീതം നിര്‍ദേശിക്കും. വിസ പാസ്‌പോര്‍ട്ട് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവരുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിക്കാം. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഈ സംവിധാനത്തിനു ഔദ്യോഗിക അംഗീകാരം ലഭ്യമാക്കാനും ശ്രമിക്കുന്നു. ഇപ്പോള്‍ തന്നെ കമ്യൂണിറ്റി പ്രതിനിധികള്‍ കോണ്‍സുലേറ്റില്‍ വേണമെന്നു നിബന്ധനയുണ്ട്. പക്ഷെ അത് നടപ്പിലാവുന്നില്ല.

6 – 2017 ഫോമാ കേരള കണവന്‍ഷന്‍.
………………………………………………………
കേരളാ കണ്‍വന്‍ഷന് ചാരിറ്റി ഒരു ലക്ഷ്യമാണ്. അതിനു പുറമെ അമേരിക്കയിലേക്ക് വരുന്നവര്‍ക്കായി സെമിനാറുകളും മറ്റുമാണ് പ്രധാന ലക്ഷ്യം. അമേരിക്കയില്‍ വന്നാല്‍ എന്തു ചെയ്യാം, ചെയ്യരുത് തുടങ്ങിയവയെപ്പറ്റി പരിശീലനം ലക്ഷ്യമിടുന്നു. അമേരിക്കന്‍ കോണ്‍സല്‍ ജനറലിനെ തന്നെ അതില്‍ പങ്കെടുപ്പിക്കും. അതുപോലെ അമേരിക്കയില്‍ നിക്ഷേപ സാധ്യതകളെപ്പറ്റിയും മിഡില്‍ ഈസ്റ്റില്‍ നിന്നും മറ്റുമുള്ളവര്‍ക്ക് ബിസിനസ് ചെയ്യാനുള്ള അവസരങ്ങളെപ്പറ്റിയുമൊക്കെ ഗൈഡന്‍സ് നല്കുന്നതിനും കേരളാ കണ്‍വന്‍ഷന്‍ ഉപകരിക്കും.

7 – 2018 ഫോമാ ന്യൂയോര്‍ക്ക്‌ അന്തര്‍ദേശീയ കണവന്‍ഷന്‍.
………………………………………………………………………………………..
ന്യൂയോര്‍ക്കിലെ ഫോമാ കണ്‍വന്‍ഷന്‍ ഏറെ പുതുമകളുള്ളതാകണം എന്നും ആഗ്രഹിക്കുന്നു. ഇവയ്‌ക്കെല്ലാം വേണ്ടി പ്രത്യേക വിദഗ്ധ കമ്മിറ്റികള്‍ രൂപപ്പെടുത്തും. ഫോമായിലെ സബ് കമ്മറ്റികള്‍ കാര്യക്ഷമമാക്കും. പദ്ധതി വികേന്ദ്രികരണത്തിലൂടെ ഫോമായുടെ അംഗ സംഘടനകള്‍ക്ക് ഈ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഓരോ അമേരിക്കന്‍ മലയാളിക്കും തങ്ങളുടെ സംഘടനാ ശക്തിയെന്തെന്ന് ഉറപ്പാക്കാന്‍ ഫോമായിലൂടെ ഞങ്ങള്‍ പരമാവധി ശ്രമിക്കും. ഞങ്ങൾ വിജയിക്കുകയാണെങ്കിൽ ഈ ചെറിയ പദ്ധതികൾ നാളെ വരുന്ന തലമുറയ്ക്ക് വലിയ ഗുണം ചെയ്യും എന്നു തന്നെയാണ് വിശ്വാസം ഫോമാ 2018 ഫോമാ ന്യൂയോര്‍ക്ക്‌ അന്തര്‍ദേശീയ കണവന്‍ഷന്‍ ഒരു ചരിത്രമായിരിക്കും. ഞങ്ങൾ വാക്കിലും പ്രവർത്തിയിലുമാണ് വിശ്വസിക്കുന്നത്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണൊ?

ചോദ്യം : വിജയിക്കുമെന്ന് ശുഭപ്രതീക്ഷ ഉണ്ടോ?പരാജയപ്പെട്ടാൽ?
 
ഉത്തരം : വിജയത്തിൽ കുറഞ്ഞൊന്നും ഞങ്ങൾ ചിന്തിക്കുന്നില്ല. ഞങ്ങൾ ഫോമയെ നയിക്കാൻ പ്രാപ്‌തരാണ് എന്ന വിശ്വാസത്തോടെ ആണ് മത്‌സരിക്കുന്നത്. ഫോമയിലെ പ്രബുദ്ധരായ പ്രതിനിധികൾക്ക് തെറ്റുപറ്റാറില്ല. പിന്നെ പരാജയപ്പെട്ടാൽ സംഘടനയോട് കൂറുള്ളവരായി എക്കാലവും പ്രവർത്തിക്കും. അതു അറിയാവുന്നവരാണ് ഞങ്ങളെ അറിയാവുന്ന എല്ലാവരും.

ഈ വാക്കുകളിൽ യുവത്വത്തിന്റെ ആർജവവും പാരമ്പര്യത്തിന്റെ കരുത്തുമുണ്ട്. അതുകൊണ്ടു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. മുന്ന്‌പേർക്കും  ലഭിച്ച സാമൂഹ്യ അടിത്തറ അതാണ് സൂചിപ്പിക്കുന്നത്.

ബാലജനസഖ്യത്തിൽ തുടങ്ങുന്ന സ്റ്റാൻലിയുടെ പ്രവർത്തനത്തിനു ഒരു ഓർഡർ ഉണ്ട്  മാർത്തോമാ യുവജന സഖ്യം നിരണം മാരാമൺ റീജിയണൽ സെക്രട്ടറി, നിരണം മാരാമൺ ഭദ്രാസന കമ്മിറ്റിയംഗം, വൈ എം സി എ സബ് റീജിയണൽ ജനറൽ  കൺവീനർ, വൈ എം സി എ സംസ്ഥാന കമ്മിറ്റി അംഗം, ഇടവക സെക്രട്ടറി, രണ്ടുവർഷം ട്രസ്റ്റി. പിന്നീട് അമേരിക്കയിൽ വരുമ്പോൾ മാർത്തോമാ യുവജനസഖ്യം നോർത്ത്  ഈസ്ററ് റീജിയന്റെ സെക്രട്ടറി, ഇന്ത്യൻ അമേരിക്കൻമലയാളി അസോസിയേഷന്റെ ജനറൽ സെക്രട്ടറി ആയി 3 വർഷം, രണ്ടുവർഷം വൈസ് പ്രസിഡന്റ്. ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റ്, ഫോമയുടെ ജോയിന്റ് സെക്രട്ടറി. ഫോമയുടെ തുടക്കം മുതലുള്ള മെമ്പർ  ആയി പ്രവർത്തിക്കുവാൻ ഈ സാമൂഹ്യമായ ബന്ധം ഉപകരിക്കുന്നു. അതാണ് സ്റാൻലിയുടെ മുതൽ കൂട്ടും

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്ക്കൂൾ ലീഡറായിട്ടാണ് ജോസ് എബ്രഹാമിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കോളേജിൽ രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നു. അമേരിക്കയിൽ വന്നതിനു ശേഷമാണ് സജീവമായി സംഘടന പ്രവർത്തനം തുടങ്ങുന്നത് സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നെ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് ഫോമയിൽ സജീവമായി. മെട്രോ റീജിയന്റെ യൂത്ത്  ഫെസ്റ്റിവൽ പ്രധാന സംഘാടകൻ, അഡവൈസറി ബോർഡിന്റെ സെക്രട്ടറി, ഇപ്പോൾ പബ്ലിക് റിലേഷൻ ചെയർമാൻ. അവിടെ നിന്നാണ് ഫോമാ ആർ സി സി പ്രോജക്ടിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു .

ബാലജനസഖ്യത്തിൽ നിന്നാണ് ബിജുവിന്റെയും തുടക്കം. രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നു . മാർത്തോമാ യുവജന സഖ്യം പന്തളം സെൻട്രൽ സെക്രട്ടറി ആയിരുന്നു. അമേരിക്കയിൽ വന്നശേഷം ലാസ് വെഗാസ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു രണ്ടു തവണ. ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ, ആർ വി പി, ബൈലോ കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തനം.

മൂവരുടെയും സാമൂഹ്യ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി കുടുംബം ഒപ്പമുണ്ട് എന്നതാണ് ഇവരുടെ വിജയത്തിന്റെ പ്രധാന ഘടകം.

വളരെ വ്യക്തമായ ഒരു അജണ്ട അവതരിപ്പിക്കുക. അതു നടപ്പിലാക്കുവാൻ പദ്ധതികൾ രുപപ്പെടുത്തുക, അങ്ങനെ വളരെ  വിശാലമായ കാഴ്ചപ്പാടോടുകൂടി ഫോമയുടെ അടുത്ത സാരഥികളാകാൻ തയാറെടുത്തു നിൽക്കുന്ന ഈ ചെറുപ്പക്കാർക്ക് ഒന്നേ പറയാനുള്ളു. യുവത്വത്തിന്റെ ആവേശവും, പുത്തൻ ആശയങ്ങളുമാണ് എക്കാലവും സംഘടനകളെ വളർത്തിയിട്ടുള്ളത്. അതിനു പ്രായമല്ല ഘടകം “പ്രവർത്തിക്കുവവാനുള്ള ഒരു മനസ്സാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here