ക്ലീവ്‌ലാന്റ്(ഒഹായൊ): ഒബാമ-ബൈഡന്‍ കൂട്ടുകെട്ടിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ പരാജയപ്പെട്ട ഭരണ പരിഷ്‌ക്കാരങ്ങള്‍ പിന്തുടരുമെന്ന് പ്രഖ്യാപിച്ച ഹില്ലരി ക്ലിന്റന് യാതൊരുവിധത്തിലും വോട്ട് നല്‍കാനാവില്ലെന്ന് ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റര്‍ ഡലിഗേറ്റുകള്‍ റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കണ്‍വന്‍ഷനില്‍ വ്യക്തമാക്കി.
ക്ലിവ്‌ലാന്റ് കണ്‍വന്‍ഷന്‍ ട്രംമ്പിനെ റിപ്പബ്ലിക്കന്‍ ഔദ്യോഗീക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇവര്‍ അറിയിച്ചു. എ.എ.പി.ഐ(ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റര്‍)യെ പ്രതിനിധീകരിച്ച് മേരിലാന്റില്‍ നിന്നുള്ള ഡലിഗേറ്റ് റെഡ്വയ്റ്റ് പട്ടേലാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
പ്രൈമറി തിരഞ്ഞെടുപ്പില്‍ വിസ്‌കോണ്‍സണില്‍ നിന്നുള്ള ഗവര്‍ണ്ണര്‍ സ്‌കോട്ട് വാക്കറുടെ തിരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്ന പട്ടേല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തി ട്രംബിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും, നികുതി ഇളവു നല്‍കുമെന്നും, തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ച ട്രംമ്പ് ഭാവിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുമെന്ന് പട്ടേല്‍ പ്രത്യാശ പ്രകടപ്പിച്ചു.
എ.ബി.സി(Anybody But Clinton) എന്ന തത്വമാണ് ഹില്ലരിയോടുള്ള സമീപനമെന്ന് പട്ടേല്‍ പറഞ്ഞു. ഒബാമയുടെ അനധികൃത കുടിയേറ്റ നിയമഭേദഗതി, എഫോഡബിള്‍ കെയര്‍ ആക്ട് തുടങ്ങിയവ പരാജയമായിരുന്നുവെന്ന് പട്ടേല്‍ കൂട്ടിചേര്‍ത്തു. ഇതേ സമയം ‘അമേരിക്കന്‍ മുസ്ലീംസ് ഫോര്‍ ട്രംമ്പ്’ സംഘടനാ സ്ഥാപകന്‍ സാജിത് റ്ററ്റാര്‍(Sajith Tarar) ട്രംബിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here