റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെള്ളി. ഫൈനലിൽ സ്പെയിനിന്റെ കരോളിന മാരിനോടാണ് സിന്ധു മികച്ച പോരാട്ടം നടത്തി അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിന്ധു ജയിച്ചിരുന്നു (21-19).
എന്നാൽ രണ്ടാം ഗെയിമിൽ സിന്ധുവിന് അടിപതറി. 12-21 എന്ന സ്കോറിന് മാരിൻ ജയിച്ചു. മൂന്നാം ഗെയിമിലും മികച്ച പോരാട്ടം കാഴ്ച വച്ച സിന്ധു ഒരു ഘട്ടത്തിൽ പോയിന്റ് നിലയിൽ മാരിനൊപ്പം എത്തിയിരുന്നു. എന്നാൽ 21-15 എന്ന സ്കോറിൽ മൂന്നാം ഗെയിം നേടി മാരിൻ സ്വർണം സ്വന്തമാക്കുകയായിരുന്നു. ലോക ഒന്നാം നമ്പർ താരമാണ് കരോളിന മാരിൻ.
ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതയാണ് ഹൈദരാബാദ് സ്വദേശിയായ പി.വി.സിന്ധു. ഒളിമ്പിക്സ് ബാഡ്മിന്റണിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ കൂടിയാണിത്. റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് സിന്ധുവിന്റേത്. വനിതകളുടെ ഗുസ്തിയിൽ സാക്ഷി മാലിക് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയിരുന്നു.