കേരളം ഇപ്പോള്‍ കൊലക്കളമായി മാറിക്കൊണ്ടിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മനുഷ്യന്‍ മനുഷ്യനെ കൊന്നത് നാം കണ്ടു. ബോംബുനിര്‍മ്മാണത്തിനിടെ മരിച്ച ഒരാളെ കണ്ടു. തൊട്ടു പുറകെ വരുന്നു പട്ടികടിച്ചു രണ്ടു മരണം. കോവളത്ത് വീട്ടമ്മയെ ഭക്ഷണമാക്കുകയായിരുന്നു തെരുവ് നായ്ക്കള്‍. നമുക്ക് വിശ്വസിക്കാനാവുമോ ഇത്. പണ്ടൊക്കെ നമ്മുടെയൊക്കെ വീടുകളില്‍ പഞ്ചായത്തില്‍ നിന്നും പാട്ടി പിടുത്തക്കാര്‍ വരുമായിരുന്നു, അലഞ്ഞതിരിയുന്ന പട്ടികളെ പിടിക്കാന്‍. ഇന്നിപ്പോള്‍ അതുമില്ലാതെയായി. മനുഷ്യരേക്കാള്‍ പട്ടികള്‍ക്ക് സംരക്ഷണത്തെ ലഭിക്കുന്നു. അവര്‍ക്കുവേണ്ടി വാദിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ വരെ. പക്ഷെ മനുഷ്യന് വേണ്ടി സംസാരിക്കാന്‍ ആരുമില്ല.

കേരളത്തില്‍ സമീപകാലങ്ങളില്‍ തെരുവുനായ ശല്യം കൂടി വരാനുള്ള കാരണം എന്താണ്? മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തെരുവു നായ്ക്കളുടെ വ്യാപനത്തിന്റെ പിന്നില്‍ കേരളത്തിലെ സാമൂഹിക ചുറ്റുപാടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങളാണ് മുഖ്യകാരണമായി ചിലര്‍ ചുണ്ടിക്കാണിക്കുന്നത് .

മാംസ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് നായ്ക്കളുടെ വര്‍ധനവിനു കാരണമായി. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. അശാസ്ത്രീയമായ തരത്തില്‍ ഒഴിവാക്കപ്പെടുന്ന മംസാവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിക്ഷേപിക്കുകയും നായ്ക്കള്‍ അത് ഭക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക മാംസശാലകള്‍ക്കും ലൈസന്‍സുകളില്ല എന്നതാണ് സത്യം. ഇവിടെ പഞ്ചായത്തുകളുടെ കെടുകാര്യസ്ഥത നാം മനസിലാക്കണം. കൈക്കൂലി ഒക്കെ വാങ്ങി മാനദണ്ഡനങ്ങള്‍ പാലിക്കാതെ എത്രയോ മാംസശാലകള്‍ പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ സര്‍വെ പ്രകാരം നിലവില്‍ 75-80 ശതമാനം അറവുശാലകളും ലൈസന്‍സ് എടുത്തിട്ടില്ല എന്നതാണ് പത്രമാധ്യമങ്ങള്‍ മൂലം അറിയുവാന്‍ സാധിക്കുന്നത്. ഗൃഹ, വ്യവസായശാലകളിലെ ജൈവിക, അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നായ്ക്കളുടെ വ്യാപനത്തിന് ഹേതുവാണ്. മാലിന്യങ്ങള്‍ തെരുവില്‍ തള്ളുന്നത് തെരുവുനായ്ക്കള്‍ ഭക്ഷണമാക്കുന്നു.

മാലിന്യവിനിയോഗത്തിലെ ഈ അശാസ്ത്രീയ സമീപനത്തിന് മലയാളികള്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ നായവ്യാപനം തടയാനാവും. തെരുവുനായ പ്രശ്‌നങ്ങള്‍ക്കുളള്ള ശാശ്വത പരിഹാരത്തിനുള്ള അനുകരണീയ മോഡലാണ് ഇന്ത്യയിലെ ജെയ്പൂര്‍ സിറ്റി. 1994ല്‍ ആരംഭിച്ച വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ 2002 അവസാനിപ്പിക്കുമ്പോള്‍ പൂജ്യം ശതമാനമായിരുന്നു തെരുവുനായ അക്രമങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ചവര്‍ മുഖേന ഓരോ പ്രദേശങ്ങളിലെ നായ്ക്കളെ പിടികൂടി സജ്ജമാക്കിയ ആശുപത്രികളിലെത്തിച്ച് വെറ്റിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ കുത്തിവയ്പ്പുകള്‍ നടത്തുന്നു. ചികിത്സകള്‍ കഴിഞ്ഞ ശേഷം ആ പ്രദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന രീതിയാണ് വിജയകരമായി ജെയ്പൂരില്‍ നടത്തിയതെന്നും മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന തെരുവുനായ ചര്‍ച്ചകള്‍ അപരിഹാര്യമായി തുടര്‍ന്നു കൊണ്ടിരിക്കുന്നെങ്കില്‍ ഉത്തരവാദികളാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ ഏതെങ്കിലും പ്രദേശത്ത് നായ കടിയേല്‍ക്കുമ്പോള്‍ ചര്‍ച്ച ചെയ്ത് മറക്കുന്നതിനാല്‍ തെരുവുനായ ഭീഷണി നിത്യപ്രതിസന്ധിയായി നമുക്ക് മുന്നിലുണ്ടാകും. അധികാരികളുടെ നിസംഗ സമീപനം തെരുവ് നായ്ക്കളുടെ അക്രമത്തിന്റെ അളവ് ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമാണ്.

തെരുവുനായ വിഷയത്തില്‍ ഇത്രയും കാലം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയത് പഞ്ചായത്തടക്കമുള്ള അധികാരികള്‍ക്കെതിരാണെങ്കില്‍ യഥാര്‍ഥ തടസ്സം നിയമങ്ങളാണെതാണ് വാസ്തവം. മേനകാ ഗാന്ധിയടക്കമുള്ളവരുടെ കടുംപിടുത്തങ്ങള്‍ ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്.
മാസങ്ങള്‍ക്കു മുന്‍പ് തെരുവുനായ പ്രശ്‌നം ഉര്‍ന്നപ്പോള്‍ കേരളാ പൊലിസ് മേധാവിക്ക് മേനകാ ഗാന്ധി തെരുവുനായ്ക്കളെ സംരക്ഷിക്കാനായി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് തെരുവുനായ മനുഷ്യന് വലിയ ഭീഷണിയായിരിക്കുന്നു. ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്’.

ഓരോ ദിവസവും നായ്ക്കളുടെ കടിയേല്‍ക്കുന്ന മലയാളികളുടെ എണ്ണം 335 ആണ്. സംസ്ഥാനത്ത് രണ്ടര ലക്ഷം തെരുവ് നായ്ക്കളുണ്ടണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്. 29,020 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ വര്‍ഷം കടിയേറ്റത്. 200 മില്യണിലധികം തെരുവുനായ്ക്കള്‍ ലോകത്തുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷവും 55,000 പേര്‍ പേവിഷബാധമൂലം മരണമടയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആക്രമണത്തിനിരയാകുന്നവരില്‍ കാല്‍ഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതാണ്.

ആക്രമണത്തിന് ഇരയാവുന്നത് പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ് എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. കേരളം ഇന്ന് തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. തെരുവുകള്‍, പാര്‍ക്കുകള്‍, ആശുപത്രി മുറ്റങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങള്‍ക്ക് തടസമാവുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുയും ചെയ്യുന്ന തരത്തില്‍ തെരുവുനായ ശല്യം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു.

കഴിഞ്ഞ ഏഴുമാസത്തില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ ഇതിലെ ഭീകരത നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഈ വിഷയത്തില്‍ വളരെ അടിയന്തിരവും ശാശ്വതവുമായ പരിഹാരമാണ് ഉടന്‍ ഉണ്ടാകേണ്ടത്. അതിനു സര്‍ക്കാര്‍ നടപടി എടുത്താല്‍ പോരാ. അത് നടപ്പിലാക്കുന്നുണ്ടോ എന്ന് ശ്രദ്ധ വയ്ക്കുകയും വേണം. ഇല്ലങ്കില്‍ ലോകത്തിനു മുന്നില്‍ ഒരു നാണക്കേടായിരിക്കും നമ്മുടെ കൊച്ചു കേരളം . 

LEAVE A REPLY

Please enter your comment!
Please enter your name here