അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാന സംവാദത്തില്‍ ആരോപങ്ങളും തിരിച്ചടികളും.
ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ അമേരിക്കയുടെ സാമ്പത്തിക, കുടിയേറ്റ നയങ്ങള്‍ ചര്‍ച്ചയ്ക്കു വന്നു.
സംവാദത്തില്‍ ഹിലരിക്ക് മുന്‍തൂക്കം ലഭിച്ചു. 52 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചു. 39 ശതമാനം പിന്തുണ മാത്രമായിരുന്നു ട്രംപിനു കിട്ടിയത്.
ഡൊണാള്‍ഡ് ട്രംപിനെതിരേ എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ ആഞ്ഞടിച്ചു. ട്രംപിനെ വളര്‍ത്തുന്നത് തോക്ക് ലോബിയാണ്. സ്ത്രീകള്‍ക്കെതിരേ മോശം ഭാഷയില്‍ സംസാരിച്ച ട്രംപ് പ്രസിഡന്റാവാന്‍ യോഗ്യനല്ലെന്ന് ഹിലരി പറഞ്ഞു.
ട്രംപ് ജയിച്ചാല്‍ രാജ്യത്തു നടപ്പാകുന്നത് റഷ്യന്‍ നയങ്ങളായിരിക്കും. പുടിന്റെ കളിപ്പാവയാണ് ട്രംപ്. കുടിയേറ്റക്കാരെ നിയമപരമായി അംഗീകരിക്കുന്നതു സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും ഹിലരി പറഞ്ഞു.
എന്നാല്‍ ഹിലരി പ്രസിഡന്റായാല്‍ രാജ്യത്തിന്റെ ഭാവി അവതാളത്തിലാകുമെന്നായിരുന്നു ട്രംപിന്റെ വാദം. ഇസ്‌ലാമിക തീവ്രവാദം രാജ്യത്ത് അനുവദിക്കില്ല. പുടിനുമായി തനിക്ക് യാതൊരു സൗഹൃദവുമില്ലെന്നും ട്രംപ് വാദിച്ചു. അമേരിക്കയിലെ കുടിയേറ്റനിയമം ശക്തമാക്കും. അനധികൃതമായി തങ്ങുന്നവരെ അതതു രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ജനഹിതം മാനിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് തയാറായില്ല. കാത്തിരുന്നു കാണാമെന്നാണ് ട്രംപ് പറഞ്ഞത്.