മുംബൈ ∙ ഐപിഎൽ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രേറ്റർ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിസിസിഐ തീരുമാനിച്ചു. പണം നൽകാൻ തയാറല്ലെന്നു ബിസിസിഐ അറിയിച്ചു. പണം വേണ്ട ഐപിഎലിൽ കളിക്കാൻ അനുവദിച്ചാൽ മതിയെന്നു ടസ്കേഴ്സ് ടീം ഉടമകൾ നേരത്തേ അറിയിച്ചിരുന്നു.
ടീം നൽകിയ ബാങ്ക് ഗാരന്റി തുക പിൻവലിക്കുകയും ടീമിനെ ഐപിഎലിൽനിന്നു പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ ടസ്കേഴ്സ് സമർപ്പിച്ച ഹർജിയിലാണു വിധി. പണം നടക്കിനൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറയുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ആർ.പി. ലഹോട്ടിയുടെ നേതൃത്വത്തിലുള്ള പാനലിന്റേതാണു വിധി.