ക്യൂബയുടെ മുന്‍ പ്രസിഡന്റും വിപ്ലവനായകനുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു.
പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു കാസ്ട്രോ. ആറുവട്ടം ക്യൂബന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്ട്രോയാണ്.
1926 ഓഗസ്റ്റ് 13നാണ് കാസ്‌ട്രോയുടെ ജനനം. ക്യുബയില്‍ തുടര്‍ന്നുവന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ 1959ല്‍ അട്ടിമറിച്ചാണ് ഫിദല്‍ ക്യൂബയില്‍ ആദ്യമായി അധികാരത്തിലെത്തിയത്. 1959ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ രോഗബാധയെ തുടര്‍ന്നു പത്ത് വര്‍ഷം മുന്‍പാണ് അധികാരമൊഴിഞ്ഞത്.
ഫിഡലിന്റെ മരണത്തോടെ ക്യൂബ അസ്ഥിരപ്പെടുമെന്നാണ് അന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ഒന്നാം ലോക രാജ്യങ്ങള്‍ വിലയിരുത്തിയത്. അമേരിക്കന്‍ ചാരസംഘടനായ സിഐഎ ഫിഡലിനെ വധിക്കാന്‍ ശ്രമിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് സുഗമമായി അധികാരം കൈമാറിയതോടെ അത്തരം ചര്‍ച്ചകള്‍ക്ക് അവസാനമാകുകയായിരുന്നു.