വാഷിംഗ്ടണ്‍ ഡിസി: ശ്രദ്ധേയമായ ഒട്ടനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ, അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജിനെ അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ അനുസ്മരിച്ചു.
വിക്ടറിന്റെ ചരമദിനമായ ജൂലൈ 9ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ അമേരിക്കന്‍ മലയാളികളെ കൂടാതെ രാജ്യതലസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ മറ്റ് ഇന്‍ഡ്യാക്കാരും പങ്കെടുത്തു.
ഇത് രണ്ടാം തവണയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ വിക്ടറിനെ അനുസ്മരിക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ ഉരുള്‍പൊട്ടലിന്റേയും മലയിടിച്ചിലിന്റെയും രൗദ്രഭാവം ഉളവാക്കുന്ന പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സാഹസീകമായി ചിത്രീകരിക്കുന്നതിനിടയിലാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ജൂലൈ 9ന് വിക്ടറിന് ജീവന്‍ നഷ്ടപ്പെട്ടത്.
വാര്‍ത്ത ഏജന്‍സിയായപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ മുന്‍ ഡല്‍ഹി ലേഖകന്‍ വി.ഇ.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദൂരദര്‍ശന്റെ മുന്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററും മാദ്ധ്യമപ്രവര്‍ത്തകനുമായ ഗീവര്‍ഗീസ് ചാക്കോ വിക്ടര്‍ ജോര്‍ജ് അനുസമ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകരായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ വിക്ടറുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു.
1986-ലെ ദേശീയ ഗെയിംസിലാണ് വിക്ടറിന് ആദ്യമായി ദേശീയ അംഗീകാരം ലഭിച്ചത്.
നീന്തല്‍ക്കുളത്തില്‍ അനിതാ- കവിതാ സൂദ് സഹോദരിമാരുടെ വിജയം ഉജ്ജ്വലമാക്കിയത് ഫിനീഷിംഗ് പോയിന്റില്‍ അവരുടെ ഫോട്ടോ എടുക്കാതെയാണ്. പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ വിവിധ ഭാവങ്ങളുടെ 16-ഓളം ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒപ്പിയെടുത്ത റിവേഴ്‌സ് ഫോട്ടോഗ്രാഫിക്കായിരുന്നു അംഗീകാരം. സായിയുടേയും പ്രസ്സ് ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്റേയും അംഗീകാരം മാത്രമല്ല, ഗാലറിയിലെ കാണികളുടെ പ്രകടനങ്ങള്‍ക്കുള്ള പൊതുജനശ്രദ്ധ കൂടിയായിരുന്നു അത്. 1989 കല്‍ക്കട്ടാ സാഫ് ഗയിംസില്‍ ഇന്‍ഡ്യന്‍ റിലേ ടീമിന്റെ കൈയില്‍ നിന്നും ബാറ്റന്‍ വഴുതിപ്പോകുന്നതും വിക്ടറിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്.
പ്രകൃതിഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ വിക്ടര്‍ മഴയെ ഏറെ സ്‌നേഹിച്ചിരുന്നു. മഴയുടെ വിവധ ഭാവങ്ങള്‍ പകര്‍ത്താന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ചിത്രീകരിച്ച വിക്ടറിന്റെ പ്രശസ്ത്മായ ‘മണ്‍സൂണ്‍’ ചിത്രങ്ങളുടേയും വിവിധ അവാര്‍ഡുകള്‍ നേടിയ മറ്റ് വാര്‍ത്താ ചിത്രങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
സാധാരണ ആഗിളുകളില്‍ വിക്ടര്‍ ഒരിക്കലും തൃപ്തനായിരുന്നില്ല. വാര്‍ത്താ ചിത്രങ്ങള്‍ക്ക് മികവും പൂര്‍ണ്ണതയും നല്‍കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ദൃശ്യങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏത് ത്യാഗത്തിനും സാഹസീകതയ്ക്കും വിക്ടര്‍ തയ്യാറായിരുന്നു. വിക്ടര്‍ ചിത്രങ്ങളുടെ ഓരോ ഫ്രെയിമും സ്വയം കഥപറയുന്ന അസാധാരണ കാഴ്ചകളായിരുന്നു.
പ്രകൃതിയോടും സമസൃഷിടികളോടുമുള്ള കരുതല്‍ ക്യാമറകണ്ണിലൂടെ ലോകത്തെ കാണാന്‍ ശ്രമിച്ച വിക്ടര്‍ ചിത്രങ്ങളില്‍ എന്നും പ്രതിഫലിച്ചിരുന്നു’- ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
സന്തോഷ് ഏബ്രഹാം(ഫിലാഡല്‍ഫിയ) ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വര്‍ഗീസ് കുര്യന്‍, തോമസ് കെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.