കുമ്പസാരിക്കണമെന്ന് തോന്നുമ്പോള്‍ ഒന്നു വിരലമര്‍ത്തിയാല്‍ മാത്രം മതി. ഏറ്റവും അടുത്തുള്ള വികാരിയേയും കുമ്പസാരക്കൂടും കാണിച്ചു തരുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറങ്ങി. ഈ ആപ്പ് കത്തോലിക്കസഭ ഔദ്യോഗികമായി അംഗീകരിച്ചാല്‍ വലിയൊരു ചുവടുവെയ്പ്പായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക. കണ്‍ഫഷന്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ മ്യൂസിമാന്റ് കമ്പനിയാണ് വികസിപ്പിച്ചത്. ജിപിഎസ് അധിഷ്ഠിതമാണ് ആപ്പിന്റെ പ്രവര്‍ത്തനമെന്ന് മ്യൂസിമാന്റ് കമ്പനി സ്ഥാപകന്‍ മേസിജ് സുരാസ്‌കി അവകാശപ്പെടുന്നു.
ഇതുവഴി അപരിചിതനായ പുരോഹിതന് മുന്നില്‍ വ്യക്തിപരമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരികയെന്ന കടമ്പയെയാണ് ആപ്പിന്റെ സഹായത്തോടെ വിശ്വാസിക്ക് മറികടക്കാനാവുക. നിങ്ങള്‍ക്കിഷ്ടപ്പെട്ട വൈദികന്റെ അടുത്തുപോയി പാപങ്ങള്‍ ഏറ്റുപറയാന്‍ സാധിക്കും.
എത്രയും വേഗം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈ ആപ്പിന്റെ സേവനം ലഭ്യക്കാനുള്ള തീവ്രശ്രമത്തിലാണ് മ്യൂസിമാന്റ് കമ്പനിയും ലോക കത്തോലിക്കാസഭാ നേതൃത്വവും. നിലവില്‍ സ്‌കോട്ലണ്ടിലെ സെന്റ് ആന്‍ഡ്രൂസ്, എഡിന്‍ബര്‍ഗ് എന്നീ രൂപതകളില്‍ മാത്രമാണ് കണ്‍ഫഷന്‍ ഫൈന്‍ഡറിന്റെ സേവനം ലഭ്യമാവുന്നത്. വത്തിക്കാനില്‍ സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ്ഗ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ലിയോ കഷ് ലിയാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകത്ത് എല്ലായിടത്തും ഈ ആപ്പിന്റെ സേവനം ഉടനെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ സഭയുടെ അംഗീകാരവും ഇക്കാര്യത്തിൽ നിര്‍ണ്ണായകമാണ്.