ന്യൂഡൽഹി∙ ബാറുടമകൾക്കായി അറ്റോർണി ജനറൽ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ ഹാജരായി. ഫോർ സ്റ്റാർ ബാറുടമകൾക്കുവേണ്ടിയാണ് എജി ഹാജരായത്. സർക്കാരിന്റെ മദ്യനയം വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നതായി എജി സുപ്രീംകോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 28ലേക്ക് മാറ്റി.
മദ്യ ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മദ്യനയത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്താണ് ബാറുകൾക്കു വേണ്ടി എജി ഹാജരായത്. സംസ്ഥാന സർക്കാരിന്റെ നയത്തിനെതിരായ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ ഏറ്റവും മുതിർന്ന അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹാജരാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. സർക്കാരിൽ നിന്നും താൻ മുൻകൂർ അനുമതി നേടിയിരുന്നതായിട്ടാണ് എജി പറയുന്നത്.
നേരത്തെയും ബാറുടമകൾക്കുവേണ്ടി മുകുൾ റോത്തഗി ഹാജരായിട്ടുണ്ട്. എന്നാൽ എജിയായി ചുമതലയേറ്റശേഷം ഹാജരാകുന്നത് ഇതാദ്യമായാണ്.