കോട്ടയ്ക്കൽ∙ പെൺമക്കളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന കൂടുതൽ മാതാപിതാക്കൾ നിരീക്ഷണത്തിൽ. കോട്ടയ്ക്കലും പരിസരത്തുമുള്ള ഏതാനും കുടുംബങ്ങളാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയ്ക്കൽ പീഡനക്കേസ് പുറത്തുവന്നതിനു പിന്നാലെ സന്നദ്ധ സംഘടനകൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടികളെ കണ്ടെത്തി രക്ഷിക്കാൻ ചൈൽഡ്‍ലൈനും പൊലീസും ശ്രമം തുടരുന്നു.
വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏഞ്ചൽസ് എന്ന സന്നദ്ധ സംഘടനയാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഈ സംഘടന തന്നെയാണ് കോട്ടയ്ക്കൽ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സ്കൂളുകളും ക്വാട്ടേഴ്സുകളും കേന്ദ്രീകരിച്ച് സംഘടന നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മാതാപിതാക്കൾ നിർബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച് പണമുണ്ടാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
കോട്ടയ്ക്കലിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും മാതാവും ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെക്കൂടി പിടികൂടാനുണ്ട്. അതിൽ ഒരാൾ വിദേശത്തേക്കു കടന്നതിനാൽ എംബസി വഴി ബന്ധപ്പെടുമെന്ന് പൊലീസ് അറിയിച്ചു.