സാന്റാക്രൂസ്∙ തെക്കേ അമേരിക്കയിൽ യുറോപ്യന്മാർ കോളനികൾ സ്ഥാപിച്ചപ്പോൾ കത്തോലിക്ക സഭ തദ്ദേശീയ ജനതയോടു ചെയ്ത തെറ്റുകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മാപ്പു ചോദിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ സന്ദർശിക്കുകയാണ് മാർപ്പാപ്പ.
ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റ് എവോ മൊറേൽസിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സഭ ചെയ്ത തെറ്റുകൾ പൊറുക്കണമെന്ന് മാർപ്പാപ്പ വിനീതമായി അഭ്യർഥിച്ചത്. ദൈവത്തിന്റെ പേരിൽ കത്തോലിക്ക സഭ കൊടിയ പാപങ്ങൾ ചെയ്തിരുന്നതായി ലാറ്റിനമേരിക്കൻ സഭാ നേതാക്കൾ പണ്ടേ തന്നെ സമ്മതിച്ചിരുന്നതായി മാർപ്പാപ്പ ചൂണ്ടിക്കാട്ടി.
സഭമൂലം 500 വർഷത്തോളം ലാറ്റിനമേരിക്കൻ ജനങ്ങൾക്കുണ്ടായ പീഡനവും വേദനയും ഉൾക്കൊണ്ട് 1992ൽ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സന്ദർശിച്ച ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയും മാപ്പുപറഞ്ഞിരുന്നു. പീഡനങ്ങളെക്കുറിച്ചു തനിക്കു വേദനയും ഖേദവുമുണ്ടെന്നു ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. ജോൺ പോൾ രണ്ടാമന്റെ അഭ്യർഥന താൻ ആവർത്തിക്കുകയാണ്. സഭ ചെയ്ത തെറ്റുകൾക്കു മാത്രമല്ല, തദ്ദേശീയ ജനതയോടു ചെയ്തിട്ടുള്ള ക്രൂരതകൾക്കും മാപ്പിരക്കുന്നു.
മാർപ്പാപ്പയുടെ മാപ്പുപറച്ചിൽ കരഘോഷത്തോടെയാണ് ബൊളീവിയക്കാർ ഏറ്റുപിടിച്ചത്