കൊച്ചി മെട്രോയുടെ പരിപാലനചുമതല കുടുംബശ്രീയ്ക്ക്. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ കെഎംആർഎല്ലും കുടുംബശ്രീയും ഒപ്പുവെച്ചു. സ്റ്റേ,നുകളുടെ പരിപാലനമായിരിക്കും കുടുംബശ്രീ പ്രധാനമായും നിർവ്വഹിക്കുക.
പാർക്കിംഗ്, ക്ലീനിംഗ്, പൂന്തോട്ടപരിപാലനം, ടിക്കറ്റ് വിതരണം, ശുചീകരണം എന്നിവ പൂർണ്ണമായും കുടുംബശ്രീ വഹിക്കുമെന്ന് തദ്ദേശവികസനവകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ആദ്യഘട്ടത്തിൽ 300 പേർക്കും, രണ്ടാംഘട്ടത്തിൽ 1800 പേർക്കും ജോലി ലഭിക്കും. വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ജോലിക്കയറ്റം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭിന്നലിംഗക്കാർക്കും മെട്രോയിൽ ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള മെട്രോസർവ്വീസ് എന്ന് തുടങ്ങുമെന്ന കാര്യമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടായില്ല. ഏപ്രിൽ മാസത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ മെട്രോ സർവ്വീസ് ആരംഭിക്കുമെന്നാണ് സൂചന.