അച്ചടക്കരഹിതമായി പെരുമാറിയെന്ന പരാതിയിൽ കേരത്തിന്റെ മുൻ രഞ്ജി ക്യാപ്റ്റൻ സഞ്ജു വി സാസനെതിരെ കടുത്ത നടപടി വേണ്ടെന്നു കേരള ക്രക്കറ്റ് അസോസിയേഷൻ. മികച്ച പ്രകടനം നടത്താനാകാത്തതിന്റെ നിരാശയിലാണ് മോശമായി പെരുമാറിയതെന്നു സഞ്ജു അന്വേഷണ സമിതിക്കു മുന്നിൽ സമ്മതിച്ചു.
എന്നാൽ സഞ്ജുവിന്റെ ഭാവിക്കു തടസ്സമാകുന്ന തരത്തിൽ നടപടികളുണ്ടാകില്ലെന്നു കേരള ക്രക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിന്റെ മാനസിക പ്രയാസത്തിലാകും സഞ്ജു മോശമായി പെരുമാറിയതെന്നാണ് കേരള ക്രക്കറ്റ് അസോസിയേഷന്റെ നിഗമനം. ആദ്യത്തെ സംഭവം എന്ന നിലയിൽ കടുത്ത നടപടികൾ വേണ്ടെന്നാണ് സമിതിയുടെ തീരുമാനമെന്നു അഡ്വ ടിആർ ബാലകൃഷ്ണൻ പറഞ്ഞു.
രഞ്ജി മത്സരത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്നാണ് ദേശീയ ടീമിൽ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ചു സാസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചത്.
മുംബൈ ബ്രബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സഞ്ജു അച്ചടക്ക ലംഘനം നടത്തിയത്. മത്സരത്തിനിടെ അധികൃതരുടെ അനുവാദമില്ലാതെ പുറത്ത് പോയതാണ് പരാതിയുടെ തുടക്കം. ചട്ടവിരുദ്ധമായി പുറത്ത് പോയ സഞ്ജു ഏറെ വൈകിയാണ് ക്യാമ്പിൽ തിരികെയെത്തിയത്.
ഗോവയിൽ നടന്ന മത്സരത്തിനിടെ പൂജ്യം നിലയിൽ പുറത്തായ സഞ്ജു ഡ്രസിങ് റൂമിലെത്തി പരുഷമായി പെരുമാറിയതിനെതിരെയും പരാതിയുണ്ടായിരുന്നു. ഇക്കാര്യം കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ്പ്രസിഡന്റുമായ ടിസി മാത്യു സ്ഥിരീകരിച്ചിരുന്നു