തെരുവു നായ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആറു കോടിയോളം രൂപ തട്ടിയെടുത്തെന്ന വെളിപ്പെടുത്തലുമായി പ്രമുഖ വ്യവസായിയും സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന ട്രസ്റ്റിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് 5.83 കോടി രൂപ മേനക ഗാന്ധി തട്ടിയെടുത്തുവെന്നാണ് ചിറ്റിലപ്പള്ളിയുടെ ആരോപണം.

പ്രസ്തുത വിഷയത്തില്‍ മേനക ഗാന്ധി രാജിവച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേനക ഗാന്ധി രാജിവയ്ക്കുവാന്‍ തയ്യാറായില്ലെങ്കില്‍ പ്രധാനബമന്ത്രി ഇടപെട്ടു കേന്ദ്ര ഏജന്‍സികളെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നും ചിറ്റിലപ്പള്ളി പറഞ്ഞു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലൂടെയാണ് ചിറ്റിലപ്പള്ളി കേന്ദ്രമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

മേനക ഗാന്ധി 1989-91 കാലയളവില്‍ ജനതാദള്‍ മന്ത്രിസഭയിലെ പരിസ്ഥിതിവനം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അനിമല്‍ വെല്‍ഫെയര്‍ എന്ന ഒരു പ്രത്യേക ഡിവിഷന്‍ തന്റെ മന്ത്രാലയത്തില്‍ രൂപീകരിച്ചിരുന്നു. ഇതിനു മുമ്പ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു. അതിനിടയില്‍ മേനക ഗാന്ധി വേറൊരു ഡിവിഷന്‍ രൂപീകരിച്ചതു ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ചിറ്റിലപ്പള്ളിയുടെ ആരോപണം.

പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) എന്ന പേരില്‍ 1992 ല്‍ ഒരു ട്രസ്റ്റുണ്ടാക്കുകയും അതിന്റെ ചെയര്‍പേഴ്‌സണ്‍ ആയി മേനകാഗാന്ധി സ്വയം അവരോധിതയാകുകയുമുണ്ടായി. മൃഗക്ഷേമ പദ്ധതികള്‍ക്കു സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുന്നതിനായിട്ടായിരുന്നു ഈ നീക്കം. ഈ ട്രസ്റ്റ് വഴി നായ്ക്കളുടെ വന്ധ്യംകരണത്തിനും മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 5.83 കോടിയുടെ സാമ്പത്തികസഹായം മേനകാഗാന്ധി സ്വന്തമാക്കുകയായിരുന്നുവെന്നാണ് ചിറ്റിലപ്പള്ളിയുടെ ആരോപണം. ഈ തുക ക്രമവിരുദ്ധമായാണ് മേനക ഗാന്ധി സ്വന്തമാക്കിയതെന്നു വിവരാവകാശ അപേ ക്ഷയ്ക്കു ലഭിച്ച മറുപടിയില്‍നിന്നു വ്യക്തമാണെന്നും ചിറ്റിലപ്പള്ളി സൂചിപ്പിച്ചു.

തെരുവുനായ സംരക്ഷണത്തിന്റെ പേരില്‍ സാമൂഹ്യനീതി ശാക്തീകരണ വകുപ്പില്‍നിന്നു പോലും ഫണ്ടുകള്‍ ചോര്‍ത്തിയിരുന്നുവെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേനക ഗാന്ധി കാലാകാലങ്ങളില്‍ ഓരോ വകുപ്പുകള്‍ മാറിയപ്പോഴും ആ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത അനിമല്‍ വെല്‍ഫെയര്‍ ഡിവിഷനെ തന്റെ കീഴിലാക്കുവാന്‍ ഉത്സാഹം കാണിക്കുകയായിരുന്നു. ഇതുതന്നെ അഴിമതി നടത്തിയെന്നുള്ളതിന്റെ പ്രത്യക്ഷതെളിവാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. 2001ല്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും വംശവര്‍ധന തടയുന്നതിനുമെന്ന പേരില്‍ എബിസി (ഡോഗ്‌സ്) നിയമം രൂപീകരിച്ചു നടപ്പാക്കിയതു സ്വാര്‍ഥതാത്പര്യത്തോടെയാണെന്നും അദേ്ദഹം പറഞ്ഞു.

എന്നാല്‍, എബിസി നിയമം പാസാക്കുന്നതിനു മുമ്പുതന്നെ മേനക ഗാന്ധി ചേയര്‍പേഴ്‌സണായ പിഎഫ്എ ട്രസ്റ്റിന് ഇക്കാര്യങ്ങള്‍ക്കായി പണം അനുവദിച്ചു നല്‍കിയിരുന്നുവെന്നുള്ള കാര്യവും ചിറ്റിലപ്പള്ളി ചൂണ്ടിക്കാട്ടി. ഈ ധനസഹായത്തെ ന്യായീകരിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു നിയമം നടപ്പിലാക്കുവാന്‍ മേനകഗാന്ധി മുന്‍കൈ എടുത്തതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here