ശരീരഘടനയിലും മാനസിക-വൈകാരിക ഭാവങ്ങളിലും വ്യത്യസ്തതകള്‍ ഏറെയുള്ള സ്ത്രീ പുരുഷന്മാരുടെ കര്‍മധര്‍മങ്ങളും വിഭിന്നമാണ്. വൈശിഷ്ട്യങ്ങള്‍ വാരിവിതറിയാണ് സ്ത്രീയെയും പുരുഷനെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇരുകൂട്ടരുടെയും സാന്നിധ്യവും സേവനവും കുടുംബത്തിലും സമൂഹത്തിലും അനിവാര്യമാണ്. എന്നാൽ അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ കൃത്യമായ ഇടപെടലുകള്‍ അവള് നടത്തിയതിന് ചരിത്രത്തില്‍ അനവധി തെളിവുകളുമുണ്ട്. സ്ത്രീക്ക് നിയമപരിരക്ഷ വാഗ്ദാനം ചെയ്യുന്ന നാടുകളിൽ പോലും അവളുടെ പ്രശ്നങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. സംവരണവും ബില്ലുകളും ആക്ടും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും സ്ത്രീക്ക് നീതി ലഭിക്കുന്നില്ല എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ അവള് ഏറെ മുന്നോട്ടു ഗമിച്ചുവെങ്കിലും, വ്യക്തി സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുകയാണ്. ഈ ചിന്തയ്ക്കു ഉപോൽബലകമായ ചില സംഭവങ്ങൾ ഈ അടുത്തകാലത്തു നമ്മുടെ മലയാളി സമൂഹത്തിൽ നടക്കുകയുണ്ടായി .അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിചിന്തനം
ഭൂമിയിലെ ജീവിവർഗങ്ങളി ൽ എല്ലാറ്റിലും സൌന്ദര്യം ആണിനാണെങ്കിൽ മനുഷ്യവർഗത്തിൽ പ്രകൃതി അത് നൽകിയത് സ്ത്രികൾക്കാണ് എന്നത് പകൽപോലെ സത്യമായ കാര്യമാണ് . ഓരോ സുന്ദരിയും ഓരോ അത്ഭുതമാണ്. ഗണിച്ചെടുക്കാനാവില്ല അവളുടെ രസതന്ത്രം.മനുഷ്യ ജന്മത്തിൽ സ്ത്രീകൾക്ക് വര്‍ണ്ണചാരുതകളുടെ പൂക്കളം വിടര്‍ത്തി നില്ക്കുന്ന ഒരു സൗന്ദര്യം ആണ്നൽകിയിരിക്കുന്നതു. പുരുഷനെ ഇത്രയധികം ആകർഷിക്കുന്ന മറ്റൊരു കാര്യം ഈ ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം .
എന്തുകൊണ്ടായിരിക്കും സ്ത്രീക്ക് ഇത്രയും സൗന്ദര്യം നൽകിയത്.അവളുടെ അരുണിമയാര്‍ന്ന, കാർകൂന്തൽ കവിള്‍ത്തടങ്ങള്‍, ചുണ്ടുകള്‍, പുരികങ്ങള്‍ ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു, കവി ഹൃദയങ്ങളെ വർണ്ണിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു .
സ്ത്രീ എന്ന രൂപം പല രൂപത്തിലും ഭാവത്തിലുമാണ് നമുക്കു അനുഭവപ്പെടുന്നത്. അമ്മയായും, ഭാര്യഅയും , സഹോദരി ആയും, മകളായും വരുന്നത് ഈ സ്ത്രീ രൂപമാണ്. അമ്മേയെ കാണുന്നത് പോലെ അല്ല നാം ഭാര്യ കാണൂന്നത്, സഹോദരിയെയും മകളെയും നമ്മൾ വേറെ ഒരു രൂപത്തിലാണ് കാണുന്നത്. ഏതൊരു പിതാവും ഏറ്റവും അധികം സ്നേഹിക്കുന്നത് സ്വന്തം മകളെ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അവിടെ മകളുടെ സൗന്ദര്യത്തിനു യാതൊരു സ്ഥാനവും ഇല്ല മറിച്ചു മകളെന്നുള്ള സ്നേഹത്തിനാണ് കൂടുതൽ സൗന്ദര്യം ഉള്ളത്.
നിഗൂഢതയുടെ നിഴലാണ് സൗന്ദര്യം എന്നത് . സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ പലരും പല രീതിയിലാണ് കാണുന്നത് .സ്ത്രീയുടെ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. മണ്ണില്‍ ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാള്‍ സര്‍വ്വസൗന്ദര്യങ്ങളും ജീവനില്ലാത്ത ലോകസുന്ദരി ഏറ്റവും പ്രസിദ്ധമായ മോണാലിസ എന്ന ചിത്രം. അതിനെ നോക്കിനില്ക്കുമ്പോള് നിഗൂഢമായ സൗന്ദര്യത്തില്‍ നിന്നും നിറഞ്ഞുതുളുമ്പുന്ന അഗാധമായ വൈകാരിക ക്ഷോഭങ്ങള്‍ ഹൃദയത്തിലേക്ക് അലയടിച്ചുയരുന്നതു പോലെ തോന്നിപോകും . പക്ഷേ ഈ ലോകസുന്ദരിയെക്കാൾ നമുക്ക് ഇഷ്ടപ്പെടുന്നത് രാജാ രവിവർമ്മയുടെ ചിത്രത്തെ കാണുമ്പോഴാണ്. കാരണം നമ്മുടെ മനസിൻറെ തോന്നൽ ആണ് സൗന്ദര്യം എന്നത്. അത് ഓരോ രൂപത്തിലും ഭാവത്തിലും ആണ് നമ്മൾ അതിനെ കാണുന്നതും ആസ്വദിക്കുന്നതും . രാജാ രവിവർമ്മയുടെ ചിത്രത്തിലുള്ളത് മലയാളി ഭാവത്തിലുള്ള ഒരു സ്ത്രീ രൂപം ആയതു കൊണ്ടായിരിക്കാം നാം അതിനെ കൂടുതൽ ഇഷ്ടപ്പെടുന്നത്.അവളുടെ മന്ദഹാസപ്രഭ ചൊരിയുന്ന നോട്ടത്തിന്റെ രഹസ്യവും , വശ്യതയും എന്താണ് അതിൽ ഉൾകൊണ്ടിരിക്കുന്നത് എന്നത് രാജാ രവിവർമ്മക്കു മാത്രമാണറിയുക.
പെണ്ണായിപ്പിറന്നവര്‍ പുരുഷന്റെ ഉപഭോഗത്തിനുള്ളതാണ് എന്നഒരു തോന്നൽ സമൂഹത്തിന്റെ പുരുഷവർഗ്ഗത്തിൽ ഇന്നും നിലനിന്നു പോരുന്നു. ബോധതലത്തില്‍തന്നെ പ്രബലമായി നില്ക്കുന്ന അവബോധമാണ് പൈശാചികമായി ചിന്തിക്കാൻ പുരുഷനെ പ്രേരിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്, മറ്റ് ജീവിതാവസ്ഥകള്‍ തുടങ്ങിയവ ഈ പൈശാചികാവസ്ഥക്ക് കരുത്തുപകരുന്നു. സ്വബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനും സമൂഹത്തിനും മാത്രമേ സ്ത്രീയെ ഈ രീതിയിൽ കാണാൻ കഴിയുകയുള്ളു . ഇന്ന്സ്ത്രീ പുരുഷനേക്കാൾ വിദ്യാഭാസത്തിലായാലും , ജോലിയിലായാലും മുൻപതിയിലേക്കു നീങ്ങികൊണ്ടിരിക്കുന്നു .ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വിഭാഗത്തിലേക്ക് സ്ത്രീകൾ മാറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യമായും സാമ്പത്തികമായും വളരെ മുന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്നു . അതുകൊണ്ടുതന്നെ സ്ത്രീയോടുള്ള പുരുഷന്റെ സമീപനത്തിൽ ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു . ഇതിനു ഒരു ബോധവല്‍ക്കരണം ആണ് ആവിശ്യം , പെണ്ണിനോടുള്ള പുരുഷന്റെയും സമൂഹത്തിന്റെയും ബോധനിലവാരത്തിലുള്ള നവീകരണം എന്നാണ് ശരിക്കും അര്‍ഥമാക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.