ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി ഇന്ത്യയില്‍. ഗുജറാത്തിലെ മൊട്ടേറയിലാണ് പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 1.10 ലക്ഷം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിന് ഏകദേശം 700 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാകും. സര്‍ദാര്‍ പട്ടേല്‍ ഗുജറാത്ത് സ്റ്റേഡിയം നിലനിന്ന അതേ സ്ഥാനത്താണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നതെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമള്‍ നതാനി വ്യക്തമാക്കി. 90,000 പേര്‍ക്ക് ഇരിപ്പിടമുള്ള മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. എം.സി.ജി ഡിസൈന്‍ ചെയ്ത പോപ്പുലസ് കമ്പനിയാണ് മൊട്ടേറയിലെ സ്‌റ്റേഡിയവും ഡിസൈന്‍ ചെയ്യുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനും ഒരു ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ പുതുക്കിപ്പണിതതോടെ ഇത് 60,000ത്തില്‍ താഴെയായി. ഫുട്‌ബോളിന് വേദിയാകാറുള്ള കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ ഒരേസമയം ഒരു ലക്ഷം ആളുകള്‍ക്കിരുന്ന് കളി കാണാം. 1982ല്‍ ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം 12 ടെസ്റ്റ് മത്സരങ്ങള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here