അമൃത്സർ ∙ ഇന്ത്യ ചാരപ്രവർത്തിക്കായി ഉപയോഗിച്ചതെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തിയ ഡ്രോൺ പാക്ക് പൊലീസിന്റേതുതന്നെയെന്ന് റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാൻ പൊലീസ് ഹൈവേ പെട്രോളിങ്ങിനായി ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കാറ് എന്നാണ് ഇന്റലിജൻസ് നൽകുന്ന സൂചന. ചാരപ്രവർത്തിക്കായി ഇന്ത്യ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്നലെയാണ് പാക്ക് അധീന കശ്മീരിലെ ബഹിബറിൽ പാക്ക് സൈന്യം ഡ്രോൺ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കുന്നത് ചൈനീസ് നിർമ്മിത ഡിജി പാന്തോം 3 എന്ന ഡ്രോൺ ആണിതെന്നാണ്. ഇന്ത്യ ഇത്തരത്തിലുള്ള ഡ്രോൺ വാങ്ങിയിട്ടില്ലെന്നും പാക്കിസ്ഥാന്റെ തന്നെ പക്കലാണ് ഇത്തരം ഡ്രോൺ ഉള്ളതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ തന്നെ ഇന്ത്യൻ സൈന്യം ഇക്കാര്യം നിഷേധിച്ചിരുന്നു. പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് വന്ന ഡ്രോൺ ആണ് വെടിവച്ചു വീഴ്ത്തിയത്. ക്യാമറ ഘടിപ്പിച്ച ഡ്രോൺ ആണ് അതിർത്തി കടന്ന് വന്നത്. ആകാശ ചിത്രങ്ങൾ എടുക്കാനാണ് ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നും പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.