വിദ്യാസാഗര്‍ വാര്‍ത്തകളില്‍ നിറയുന്നത് ജയലളിതയുടെ മരണത്തിനു ശേഷമാണു. ആ സമയത്തു അദ്ദേഹത്തിന്‌റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് നാട് രാഷ്ട്രീയത്തില്‍ ബിജെപിയുടെ കേന്ദ്രസര്‍ക്കാരിനുള്ള താല്‍പര്യം വിദ്യാസാഗറിലേയ്ക്കു ശ്രദ്ധ തിരിച്ചു വിട്ടു. കാവി രാഷ്ട്രീയത്തിനായി ഉഴിഞ്ഞുവച്ച ജീവിതം തെറ്റായ ചുവടുകള്‍ വയ്ക്കില്ലെന്ന് കേന്ദ്രത്തിനു ഉറപ്പുണ്ടായിരുന്നു.
ഇപ്പോള്‍ തമിഴകത്ത് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോള്‍ ഗവര്‍ണര്‍ എന്തു പറയുന്നു എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. മേല്‍ത്തട്ടില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാതെ അദ്ദേഹം ഒന്നും ചെയ്യില്ലെന്നു എല്ലാവര്‍ക്കും അറിയാം, അല്ലെങ്കില്‍ അദ്ദേഹം എന്തു പറയുന്നുവോ അതാണ് ബിജെപിയുടെ തീരുമാനം എന്നു കരുതിയാലും തെറ്റില്ല.
മഹാരാഷ്ട്ര ഗവര്‍ണറും തമിഴ് നാടിന്‌റെ ആക്റ്റിംഗ് ഗവര്‍ണറുമായ സി വിദ്യാസാഗര്‍ റാവു ബിജെപിയുടെ കറ കളഞ്ഞ പ്രവര്‍ത്തകനാണു. എബിവിപി പ്രവര്‍ത്തകനായി തുടങ്ങി ജന്‍ സംഘ് നേതാവും പിന്നീട് ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
തെലങ്കാനയിലെ കരിംനഗറിലെ പ്രബലമായ വെലമ സമൂഹത്തിലാണു വിദ്യാസാഗര്‍ ജനിച്ചതു. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ എബിവിപി യുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. ബിജെപി നേതാക്കളുടെ കണ്ണിലുണ്ണിയായിരുന്നു അദ്ദേഹം.
തൊണ്ണൂറുകളില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്‌റ് ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തെലങ്കാന സംസ്ഥാന രൂപീകരണത്തിനെ പിന്തുണച്ചവരില്‍ ഒരാളായിടുന്നു. 1998 ല്‍ ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും 1999 ല്‍ എല്‍ കെ അദ്വാനിയുടെ കീഴില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
2004 ലോകസഭാ തെരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിനോടു തോറ്റതിനുശേഷം പൊതുരാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനായി. പിന്നീട് അദ്ദേഹത്തിലെ കാണുന്നത് 2014 ല്‍ ആണു. അപ്പോഴും തെരഞ്ഞെടുപ്പില്‍ തോറ്റു. പക്ഷേ, അതേ വര്‍ഷം തന്നെ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്രയുടെ ഗവര്‍ണര്‍ ആയി ഉദയം ചെയ്തു വിദ്യാസാഗര്‍.