ലോകത്തെ ഒന്നാം നമ്പർ സൈനിക ശക്തികളായ അമേരിക്കക്കും റഷ്യക്കുമൊപ്പം കിടപിടിച്ച് ഇന്ത്യ.
ശത്രുവിന്റെ മിസൈലുകളെ ക്യത്യതയോടെ ആകാശത്ത് വളരെ അകലെവച്ച് തകർത്ത് കളയാൻ ശേഷിയുള്ള പൃഥ്വി ഇന്റർ സെപ്റ്റർ മിസൈൽ പരീക്ഷണമാണ് ലോകത്തെ അത്ഭുതപ്പെടുത്തി വിജയകരമായി ഇന്ത്യ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലുകൾ സ്വന്തമായുള്ള അമേരിക്ക, റഷ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. ചൈന ഉൾപ്പെടെ മറ്റൊരു രാജ്യത്തിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
കൃത്യതയുടെ കാര്യത്തിൽ മറ്റ് മൂന്ന് രാജ്യങ്ങളേക്കാൾ കേമൻ ഇന്ത്യയുടെ പൃഥ്വി തന്നെയാണ്. പരീക്ഷണത്തിൽ 99.8 ശതമാനം കൃത്യതയാണ് ലഭിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്റെയും ചൈനയുടെയും മിസൈൽ ഭീഷണി ചെറുക്കാൻ എയർ ഡിഫൻസ് സിസ്റ്റവും അഡ്വാൻസ്ഡ് എയർ ഡിഫൻസ് സിസ്റ്റവുമാണ് ഇന്ത്യക്ക് ഇതുവരെ ഉണ്ടായിരുന്നത്. ഇതിന് താരതമ്യേന ചെറിയ ധൂരപരിധി മാത്രമാണ് ഉണ്ടായിരുന്നത്.
പുതിയ ഇന്റർസെപ്റ്റർ മിസൈൽ വേധ മിസൈലിന് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 100 കിലോമീറ്റർ മുകളിൽ വരെ പോയി ശത്രു മിസൈലുകളെ തടയാനും അവയെ നശിപ്പിക്കാനും കഴിയും.ഇതിന് സ്വന്തം ദിശാ നിർണ്ണയ സംവിധാനമുണ്ടെന്നതും ശ്രദ്ധേയമാണ്.
അണുവായുധ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ കാട്ടി വീമ്പിളക്കുന്ന പാക്കിസ്ഥാനും ചൈനക്കും ഇന്ത്യ നൽകിയ ചുട്ട മറുപടിയാണ് പൃഥ്വി ഇന്റർസെപ്റ്റർ മിസൈൽ
ഒഡീഷ തീരത്തെ വീലർ ഐലന്റ് ( കലാം ദ്വീപ്)ലായിരുന്നു പരീക്ഷണം നടന്നത്. ബംഗാൾ ഉൾക്കടലിൽ 2000 കിലോമീറ്റർ അകലെയുള്ള യുദ്ധകപ്പലിൽ നിന്നും തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈലിനെയാണ് പുതിയ ഇന്റർ സെപ്റ്റർ മിസൈൽ തകർത്തത്.
സൈനിക ശക്തിയായി കുതിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യക്ക് തദ്ദേശീയമായി സ്വന്തമാക്കിയ ഈ നേട്ടങ്ങൾ വലിയ ആത്മവിശ്വാസം നൽകുന്നതാണ്.