ബിജെപിയുമായി ഇനി ബന്ധമില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ബിഡിജെഎസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്തുവച്ച് മംഗളം ദിനപത്രത്തിനു നല്‍കിയ പ്രസ്താവനയിലാണു വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറഞ്ഞത്.

എല്ലാ കാര്യത്തിലും സ്വന്തം തീരുമാനങ്ങളാണ് ബിജെപി കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ബിജെപിക്കും ബിഡിജെഎസ്സിനും മനസുകൊണ്ടുപോലും ഒന്നിക്കാനായിട്ടില്ല. അവര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നുള്ളതാണ് സത്യം. ഈ നിലയില്‍ ഈ ബന്ധം മുന്നോട്ടു പോകില്ലെന്നു ഉറപ്പാണ്- വെള്ളാപ്പള്ളി പ്രസ്താവനയിൽ പറയുന്നു.

വാഗ്ദാന ലംഘനങ്ങളാണ് ബിജെപി- ബിഡിജെഎസ് ബന്ധത്തിനുള്ളില്‍ വിള്ളല്‍ വീഴ്ത്തിയതെന്നാണ് സൂചന. ഇക്കാര്യം അഭിമുഖത്തില്‍ വെള്ളാപ്പള്ളി സൂചിപ്പിക്കുന്നുമുണ്ട്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തില്‍ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജനാധിപത്യ രാഷ്ട്രസഭാ പാർട്ടി നേതാവ് സികെ ജാനവും ബിജെപിയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വാഗ്ദാനം നൽകിയവർ അതുനടപ്പാക്കാതിരുന്നാൽ അതനെപ്പറ്റിയുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്നും ജാനുപറഞ്ഞിരുന്നു.

എന്നാൽ ബിജെപിയുമായി ഇനിയൊരു ബന്ധവുമില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ തള്ളി മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. എന്‍ഡിഎ സഖ്യം വിടുന്ന കാര്യം അജണ്ടയിലില്ലെന്ന് തുഷാര്‍ പറഞ്ഞു. ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും തുഷാര്‍ വ്യക്തമാക്കി.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

ബിജെപി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന പരാതി തുഷാറിനുണ്ടെങ്കിലും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. തുഷാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചതെന്ന് നേരത്തെ വെള്ളാപ്പള്ളിയുടെ അടുപ്പക്കാരായിരുന്ന എസ്എന്‍ഡിപി ഭാരവാഹികള്‍ നാരദാന്യൂസിനോട് പറഞ്ഞു. അതിനാല്‍ തന്നെ ബിഡിജെഎസിനെ നിലനിര്‍ത്തേണ്ടത് തുഷാറിന്റെ അഭിമാനപ്രശ്‌നമാണെന്നും അവര്‍ കരുതുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് മത്സരിച്ചെങ്കിലും ബിഡിജെഎസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. മുന്‍ കാലങ്ങളില്‍ എല്‍ഡിഎഫിലും, യുഡിഎഫിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന വെള്ളാപ്പള്ളിയെ പുതിയ ബന്ധം ഒന്നുമല്ലാതാക്കിയെന്ന് ബിഡിജെഎസിനോട് എതിര്‍പ്പുള്ള യോഗം ഭാരവാഹികള്‍ പറയുന്നത്. കേരള രാഷ്ട്രീയത്തില്‍ മുമ്പത്തെപോലെ സമ്മര്‍ദ്ദശക്തിയാകാന്‍ കഴിയാത്തതും വെള്ളാപ്പള്ളിയെ അലോസരപ്പെടുത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ബോര്‍ഡ്-കോര്‍പ്പറേന്‍ സ്ഥാനങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെ അക്കാര്യങ്ങല്‍ നടപ്പാക്കിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.

നാളികേര ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് അടക്കമുള്ളവയില്‍ ബിജെപി നേതാക്കളെ ബോര്‍ഡ് അംഗങ്ങളായി നിയമിച്ചെങ്കിലും കേരള എന്‍ഡിഎയിലെ കക്ഷികള്‍ക്ക് ഇതിലൊന്നും പ്രാതിനധ്യം ലഭിച്ചില്ലെന്നും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here