കേന്ദ്ര സര്‍ക്കാറിന് അനാവശ്യ നിയന്ത്രണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും കേന്ദ്രത്തില്‍നിന്ന് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തകരുന്നതല്ല ജനകീയ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. ഇത് തകര്‍ക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി നേരിടാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോട്ട് പ്രതിസന്ധി കേരളത്തിലെ സഹകരണ മേഖലയെയാണ് കൂടുതലായും പ്രതികൂലമായി ബാധിച്ചത്. പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സഹകരണ പ്രസ്ഥാനത്തിനുനേരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശരിയല്ലെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതാണ്. കേന്ദ്രത്തിന്റെ ഇത്തരം നീക്കം ലക്ഷ്യം കാണില്ല. റേഷന്‍ സംവിധാനം തുരങ്കം വെക്കുന്ന നടപടിയാണ് കുറച്ചുകാലമായി കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലും പൂര്‍ണതോതില്‍ റേഷന്‍ നല്‍കാനുള്ള അരി കേരളത്തിലില്ല. കേന്ദ്രം ആവശ്യത്തിന് ധാന്യം നല്‍കിയാലേ റേഷന്‍ നല്‍കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ ധാന്യങ്ങളുടെ വിഹിതം വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്ന് പറയുമ്പോഴും വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇത് വലിയപ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എഫ്‌സിഐ ഗോഡൌണിലെ അരി ലേലത്തിലൂടെ സംസ്ഥാനത്തിന് നല്‍കാന്‍ ധാരണയായിരുന്നു. സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ മാവേലി സ്റ്റോറുകള്‍ വഴി നല്ല അരി പൊതുമാര്‍ക്കറ്റില്‍ വിതരണംചെയ്യും. മാവേലി സ്റ്റോറുകളില്ലാത്ത പ്രദേശങ്ങളില്‍ അവ തുടങ്ങാനും നടപടിയെടുക്കും.

കൃഷിതന്നെയാണ് കേരളത്തിന്റെ പ്രധാന ഉപജീവനമാര്‍ഗം. ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ ചെറിയൊരുഭാഗമേ നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. കൃഷി പരമാവധി പ്രോത്സാഹിപ്പിക്കണം. കാര്‍ഷിക വൃത്തി നന്നായി നടത്താന്‍ സാങ്കേതിക സഹായങ്ങള്‍ വേണ്ടിവരും. അതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൃഷി ആദായകരമായി നടത്താന്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച രാജ്യങ്ങളുടെ സഹായം തേടും. കൃഷിയിലൂടെ നല്ല വരുമാനം ലഭിക്കുമെന്ന് കണ്ടാല്‍ കാര്‍ഷിക മേഖലയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here