കഴിഞ്ഞ ദിവസം ഏഷ്യൻ സ്ക്കൂൾ വിദ്യാത്ഥിനിയായ മലയാളി പെൺകുട്ടി ജീവിതം അവസാനിപ്പിച്ചത് ബഹ്റിൻ മലയാളി സമൂഹത്തെ ആകമാനം പിടിച്ചുലച്ച സംഭവമാണ്. അതിന്റെ ഞെട്ടലിൽ നിന്നും മലയാളി സമൂഹം മോചിതമായിട്ടില്ല എന്നു വേണം കരുതാൻ… 10 ക്ലാസ് വിദ്യാർത്ഥിനിയായ ആ പെൺകുട്ടിക്ക് മോഡൽ പരീക്ഷയ്ക്ക് ചില വിഷയങ്ങൾക്ക് മാർക്ക് കുറഞ്ഞു പോയതും പരാജയം സംഭവിച്ചതുമാണ് ജീവിതം അവസാനിപ്പിക്കുവാനുണ്ടായ കാരണം… കലാരംഗങ്ങളിൽ വളരെ മികവ് പുലർത്തിയിരുന്ന ഈ പെൺകുട്ടിയുടെ മരണത്തിന് പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഞാനും നിങ്ങളും ഉൾപ്പെട്ടു നിൽക്കുന്ന സമൂഹമാണ്.
മക്കളെ ഡോക്ടറും എൻജിനിയറും ആക്കുവാൻ ശ്രമിച്ച് അവരെ ആവശ്യമില്ലാത്ത സമർദ്ദങ്ങളും കൊടുത്ത് തല്ലി പഴുപ്പിച്ച് അവരുടെ ഭാവിയെ ഇല്ലാതാക്കുന്നതിലെ പ്രധാന പങ്കുകാർ മാതാപിതാക്കളും, വിജയശതമാനം നിലനിർത്തുവാൻ മത്സരിക്കുന്ന സ്ക്കൂളുകാരുമാണ്…
മക്കളുടെ കഴിവ് മനസിലാക്കി അവർക്ക് പഠിക്കുവാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കി കൊടുക്കുകയും പരാജയവും വീഴ്ചകളും വരുമ്പോൾ കൈത്താങ്ങലായി മാറുകയും ചെയ്യണം, ബ്രോയിലർ കോഴികളെ പോലെ ഫ്ലാറ്റിൽ അടച്ചിട്ട് ജീവിതം നയിക്കുന്ന കുഞ്ഞുങ്ങൾക്ക് മാനസീക വളർച്ചയ്ക്കും ഏത് പ്രതിസന്ധികളെ നേരിടുവാനുള്ള മാനസീക കരുത്തും നൽകണം, പാട്ടും ഡാൻസുമായി ലക്ഷക്കണക്കിന് ദിനാറുകൾ പൊടിച്ചു കളയുന്ന മലയാളി കൂട്ടായ്മകളും അസോസിയേഷനുകളും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ എന്തു കാര്യമാണ് ചെയ്യുന്നത്? ഒരു വ്യക്തിത്വ വികസന ഏകദിന മീറ്റിങ്ങോ
മാനസീക വളർച്ചയ്ക്ക് ആവശ്യമായ ക്ലാസുകളോ സംഘടിപ്പിക്കുവാൻ ഇവർക്ക് ചുമതലയില്ലേ? കുറേ കൃത്രിമ പൊങ്ങച്ചങ്ങൾക്കും അധികാര പിടിവലിയ്ക്കും ഉള്ള ഇടങ്ങൾ മാത്രമാകാതെ കുഞ്ഞുങ്ങളുടെ ഭാവിക്കായി ചിലത് ചെയ്യുവാൻ കടമയില്ലേ?
ഇനിയും ഒരു കുഞ്ഞിനു പോലും ഇത്തരത്തിൽ ദുരന്തമുണ്ടാകരുത്.. അതിന് വേണ്ടുന്ന മുൻ കരുതലുകളാണ് നമുക്ക് ആവശ്യം..
മാതാപിതാക്കളോട് ഒരു വാക്ക് : ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുവാനുള്ള നെട്ടോട്ടത്തിനിടയിൽ കുറച്ചു സമയം കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റി വെയ്ക്കുക.
ഫിന്നി കാഞ്ഞങ്ങാട് ഫേസ്ബുക്കിൽ കുറിച്ചതാണ്