ഇസ്‍ലാമാബാദ്∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയൂർ റഹ്‍മാൻ ലഖ്‍വിയുടെ ശബ്ദ സാംപിൾ കേസിന്റെ വിചാരണയ്ക്കുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാനിലെ മുതിർന്ന അഭിഭാഷകൻ. ഒരുപക്ഷേ ലഖ്‍വിയുടെ ശബ്ദ സാംപിൾ കേസന്വേഷണത്തിനു സഹായകമായേക്കാം. എന്നാൽ ഇന്ത്യൻ ഇന്റലിജൻസ് റെക്കോർഡ് ചെയ്തു എന്നു പറയപ്പെടുന്ന ലഖ്‍വിയുടെ ശബ്ദ സാംപിൾ തെളിവായിട്ട് എടുക്കാനാവില്ല. ശബ്ദ സാംപിളിന്റെ ആധികാരികത തെളിയിക്കാനുള്ള നിയമം പാക്കിസ്ഥാനിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു തെളിവുകൾ ശേഖരിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ പ്രതിയെ നിർബന്ധിപ്പിച്ചു ശബ്ദ സാംപിൾ എടുക്കാനാവില്ല. അത്തരത്തിലൊരു നിയമം ഇന്ത്യയിലും യുഎസ്സിലും ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ലഖ്‌വിയുടെ ശബ്ദസാംപിള്‍ ഇന്ത്യക്കു കൈമാറാന്‍ പാക്കിസ്ഥാൻ നിയമപ്രകാരം കഴിയില്ലെന്ന് അയാളുടെ അഭിഭാഷകൻ റിസ്‌വാൻ അബ്ബാസി നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലെ നിയമപ്രകാരം ഇക്കാര്യത്തിൽ പ്രതിയെ നിർബന്ധിക്കാനാകില്ല. ശബ്ദ സാംപിൾ നൽകാൻ മുൻപും ലഖ്‍വി എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അബ്ബാസി പറഞ്ഞിരുന്നു. അതേസമയം, ശബ്ദ സാംപിൾകൊണ്ട് കേസിൽ ലഖ്‌വിയുടെ പങ്ക് തെളിയിക്കാനാകുമെന്ന നിലപാടിലാണ് ഇന്ത്യ.