ജപ്പാനിലെ അമേരിക്കന്‍ സൈനികതാവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ഒരുങ്ങുന്നത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈലുകളുടെ പരിശീലന വിക്ഷേപണത്തിന് മേല്‍നോട്ടം വഹിച്ചു വരികയാണെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത് കൊറിയയുടെ ഒരു സൈനിക കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷണ വിക്ഷേപണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
കടലിലേയ്ക്ക് വിക്ഷേപിച്ച മിസൈല്‍ 600 മൈല്‍ സഞ്ചരിച്ച് ജപ്പാന്റെ സമുദ്രാതിര്‍ത്തിയ്ക്കുള്ളില്‍ പതിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജപ്പാനിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശ സൈനിക കേന്ദ്രം അക്രമിക്കുന്നതിനുള്ള മുന്നൊരുക്കമാണിതെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജപ്പാനുമായുള്ള പ്രത്യേക സഖ്യത്തിന്റെ ഭാഗമായി നിരവധി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ജപ്പാനിലുണ്ട്. ഉത്തര കൊറിയ പുതിയൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
മിസൈലിന്റെ സാന്നിധ്യം തങ്ങള്‍ തിരിച്ചറിഞ്ഞതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ അമേരിക്കയ്ക്ക് ഉത്തര കൊറിയ ഒരു ഭീഷണിയാണെന്ന് കരുതുന്നില്ലെന്നും യു എസ് വ്യക്തമാക്കി.

സംഭവത്തില്‍ ദക്ഷിണ കൊറിയയും ജപ്പാനും ആശങ്ക രേഖപ്പെടുത്തി. മേഖലയുടെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയുയര്‍ത്തുന്ന നടപടിയെ യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടേരസും അപലപിച്ചു.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here