വേലിയ്ക്കൽ വന്നു വിളിക്കുന്നു വേനൽ
നീറുമോർമ്മതിരികൾ കൊളുത്തി
അഭയമറ്റൊരു പെണ്ണോർമ്മ തെരുവിൽ
ഒരു ദിനംകൊണ്ട് ‘നിർഭയ”യാകെ
ഏതു ദാഹാർത്തനിമിഷത്തിന്റെ
കണ്ണുകൾ കൊത്തിപ്പറിക്കുന്നു
പിന്നെയും പെണ്ണൂടൽ..
എങ്ങു വന്നെത്തി നിൽക്കുന്നു,വി,
ന്നീ മണ്ണിൻ മോഹക്കുരുപ്പുകൾ,
,ദീനം ഒരു വിലാപം മുഴങ്ങവേ,
മർത്യാ നീയറിയുമോ
പെണ്മ തന്നുയിർതാളം….
ദാഹനീരാണിവൾ ഭൂമിദേവി..,
മോഹകാരിണിയാം മഹാമായ.,.
ജന്മകാരിണിയാം ജഗദംബ,
പെണ്ണുയിരിൽ തിളയ്ക്കുന്നു താളം….
നീലരാവിൻ നിലാവു വകഞ്ഞ്,
താരകങ്ങൾക്ക് താരാട്ടുപാടി
ഉള്ളിലേക്കുകിനിഞ്ഞിറങ്ങുന്നു
നിന്നിൽ പടരുവാൻ സ്നേഹാർദ്രധാര..
ജീവകോശങ്ങളോരോന്നിലും നിൻ
പേരൊരായിരം വട്ടം പതിപ്പോൾക്ക-
റ്റുപോകുന്നു ജീവിതം,കാൺകെ
പുശ്ചമോടെ ചിരിക്കുന്നുവോ നീ..
അമ്മ,പെങ്ങൾ,കിനാസഖി,ഭാര്യ
അരുമയാമൊരു ഓമൽക്കിടാവ്,
അവരെയെല്ലാം ഞെരിക്കുന്ന ക്രൌര്യം
നിന്നിലെ മ്രഗത്രിഷ്ണ പ്രയാണം..
അധരവ്യാപ്തിയളക്കുവാൻ പെണ്ണിൻ
ഉടലളവിൽ കുരുങ്ങിപറിയാൻ
ഇനിയുമെന്തെ ഒരു നീചജന്മ
ചുടലയിൽ നീ ചുവടുവെയ്ക്കുന്നു..
എവിടെയാണിവൾ അബലയല്ലെ,ന്നാൽ
എവിടെയാണിന്നീ അമ്മക്കിനാവ്..
എവിടെയാണിനി നേരിന്റെ നോട്ടം
എവിടെയാണിന്നീ പെണ്ണുയിർ താളം…
ശ്രീമതി ശ്രീജ സനലിന്റെ കവിതകളും കുറിപ്പുകളും വായിക്കുന്ന ഒരാളാണ് ഞാന്‍. സാമൂഹ്യ പ്രശ്നങ്ങളില്‍, നമ്മെ പോലെ തന്നെ, പലപ്പോഴും അനുഭവിക്കുന്ന നിസ്സാഹയവസ്ഥയാണ് ഈ രചനകളുടെ പൊതുസ്വഭാവം എന്ന് തോന്നുന്നു. എങ്കിലും മനസ്സിലെ അണയാത്ത അഗ്നിനാളം എപ്പോഴാണ് പൊട്ടിത്തെറിച്ച് രൌദ്രഭാവം പൂണ്ടു വായനക്കാരിലേക്ക് എത്തുക എന്നൊരു പ്രത്യേകത കവിതയുടെ അടിയൊഴുക്കായി കാണാം. അതായിരിക്കണം ഈ കവിതകളുടെ സൗന്ദര്യവും.
സ്നേഹം ഈ വായനയ്ക്ക്….