ദുബായ്∙ പ്രാർഥനയിലും ധ്യാനത്തിലും സ്‌ഫുടം ചെയ്‌ത മനസ്സോടെ വിശ്വാസികൾ ഇന്നലെ പുലർച്ചെ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. അതിരാവിലെ തന്നെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികൾ പള്ളികളിലേക്ക് ഒഴുകി. മിക്കയിടത്തും പള്ളിക്കകം നിറഞ്ഞതിനാൽ പ്രാർഥനാ നിര റോഡുകളിലേക്കു നീണ്ടു.
നോമ്പിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് ഇമാമുർ ഖുത്തുബയിൽ പറഞ്ഞു. ആഹാരം വെടിഞ്ഞും ചീത്ത ചിന്തകൾ അകറ്റിയും ഒരുമാസം വ്രതമെടുത്തു നേടിയ നന്മകൾ ഇനിയുള്ള കാലം കളഞ്ഞുകുളിക്കാൻ പാടില്ല. പ്രാർഥനയിലൂടെയും സദ്‌പ്രവൃത്തിയിലൂടെയും അതു തുടരാൻ സാധിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. ഷാർജ സ്‌റ്റേഡിയത്തിലെ ഈദ് ഗാഹിലും മറ്റു പള്ളികളിലും വൻ ജനപ്രവാഹമായിരുന്നു. ദുബായിൽ വൈകിട്ട് വിവിധ കലാപരിപാടികൾ അരങ്ങേറി.