പിണങ്ങിപ്പിരിഞ്ഞു പോയതല്ല ഞാൻ
പിറകോട്ടല്പം മാറിയിട്ടേയുള്ളു
പറയാതെ അല്ല ഞാൻ പോയത്
പണ്ടേ ഇതെല്ലാം പറഞ്ഞതല്ലേ
ശക്തിയാൽ ഇടിച്ചിട്ടു
കുന്നുകൾ
മുളക്കട്ടെ വീണ്ടും അവ ,
വെട്ടി വെട്ടി തരിശാക്കിയ കാടുകൾ
കിളിർക്കട്ടെ വീണ്ടും ഞാൻ ഞാൻ വരാം
കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
ചേക്കേറാൻ ഒരു മരച്ചില്ല,
ബാക്കി വെക്കുമോ നിങ്ങൾ
അന്നു ഞാനെത്തും നിശ്ചയം.
പെയ്തിറങ്ങാൻ ഇല്ലൊരിടം
പെയ്തു പോയാൽ പ്രാക്കു മാത്രം.
പറയാൻ ഓരായിരം കാര്യങ്ങളുണ്ട്
കേൾക്കാൻ ഒറ്റക്കാതുമില്ല.
ഒരു കുഞ്ഞു കുഞ്ഞുകിളിയുടെ
ഒരു കുഞ്ഞുമീനിൻ ശ്വാസമായി
ഒരു മാൻ കിടാവിന്റെ ദാഹമായി
ഒരു മയിൽകുഞ്ഞിൻ മോഹമായി.
ഒരു രുകുഞ്ഞു തോടിൻ നാദമായി
ഒരു വയൽപ്പാട്ടിന് ഈണമായി
ഇനിയെന്നു വരുവാൻ
എനിക്കാവുമെന്നോർത്ത്
ഇനിയുള്ള കാലം
തള്ളി നീക്കുന്നു ഞാൻ.
അവസാന ശ്വാസത്തിനടയാളമായി
ശ്രുതി പോയ പാട്ടുകൾ മാത്രമായി.
ശ്രുതി ചേർത്തു നീയൊന്നു പാടുമെങ്കിൽ
അതു കേട്ടു ഞാനൊന്നു
കരഞ്ഞിടട്ടെ.