ഒരു കഥപറയാൻ ഒരു പാട്ട് പാടാൻ കൊതിയ്ക്കാത്തതായി ആരും ഇല്ല.അവ കേൾക്കുന്നതിനേക്കാൾ ഉപരി  ആസ്വദിക്കാനും കൂടി കഴിയുക ആണെങ്കിൽ ആ കഥയും പാട്ടും ഒക്കെ നമ്മുടെ മനസ്സിനെ സ്വാധീനിച്ചു എന്ന് നമുക്ക് പറയാം.കേരളത്തിന്റെ സാമൂഹിക,രാഷ്ട്രീയ സാംസ്കാരിക വളർച്ചയുടെ മുഘ്യ ഘടകവും സ്വാധീനവും വഹിച്ച പല കലാരൂപങ്ങളും,സാഹിത്യവും എല്ലാം ഉണ്ട്.എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തതയും,അർഥപൂർണ്ണവും ആയ ഒരു കലാ രൂപം ആണ് ഇന്ന് ജീവശ്വാസം നിലച്ചു കൊണ്ടിരിക്കുന്ന കഥാ പ്രസംഗം.
ശ്രീ സാംബശിവൻ,കെടാമംഗലം,വി ഡി രാജപ്പൻ എന്നിങ്ങനെ പ്രശസ്തരായ കാഥികരുടെ നിര നീളുകയാണ് കേരളത്തിൽ. ഇടതു പക്ഷ പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരൂന്നിയപ്പോൾ കഥാപ്രസംഗകല വഹിച്ച സ്വാധീനം വലുതായിരുന്നു.കേരളത്തിലെ ഉത്സവകാലങ്ങൾ കോളാമ്പിയിലൂടെ കഥയും,പാട്ടും ആയി ജനങ്ങളോട് പറഞ്ഞതു ചരിത്രവും,കദനവും,പ്രണയവും,രാഷ്ട്രീയവും,ഹാസ്യവും ഒരുമിച്ച കഥാ പ്രസംഗ കല ആയിരുന്നു. 
കഥാപ്രസംഗം ഒരു കാലഘട്ടത്തിന്റെ കഥ പറയുകയാണ്.ഒരു നാടിന്റെയും, ജനങ്ങളുടെയും, സംസ്കാരത്തിന്റെയും, സോഷ്യലിസത്തിന്റെയും എല്ലാം പച്ചയായ ആവിഷ്കാരം.
 
ഏഴ് കടലുകളും കരകളും താണ്ടി അമേരിക്കയുടെ ശീത ഭൂമിയിൽ ഒരു കലാകാരൻ.ശ്രീ ജോയ് ഉടുമ്പന്നൂർ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന,തന്റെ കൈ വിരുതിനാൽ ഇമ്പമേറും ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻ .തന്റെ 78-)൦ വയസ്സിലും നിറഞ്ഞ സദസ്സിനെ നോക്കി ശക്തമായ ഭാഷയിൽ കഥയും പാട്ടും ഒക്കെ ആയി മരിച്ചു കൊണ്ടിരിക്കുന്ന കഥാപ്രസംഗ കലയ്ക്കു പുതു ജീവൻ ഏകുന്ന കലാകാരൻ.കുട്ടിക്കാലത്തു മുതൽ നാടകം,കഥാപ്രസംഗം,പെയ്ൻറിംഗ് മുതലായ കലകളിൽ മികവ് തെളിയിച്ച ജോയ് ഉടുമ്പന്നൂരിന്റെ ജീവിത കഥ നമുക്ക് ഒന്ന് പരിശോധിക്കാം.
ഇടുക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമം ആയ ഉടുമ്പന്നൂരിൽ കണ്ണംകുഴി വീട്ടിൽ പരേതനും മുളംതുരുത്തി ചാത്തോത് കുടുംബാഗവും  ആയ   കെ പി വർഗീസിന്റെയും,പെരുവ ചെമ്മനം ചാക്കോയുടെ സഹോദരി സാറാമ്മ വര്ഗീസിന്റെയും മകനായി ജനനം.കരിമണ്ണൂർ സെന്റ് ജോസഫ് സ്‌കൂൾ പഠനകാലത്തു വിവിധ കലാ മല്സരങ്ങളിലും,ഗ്രാമത്തിലെ ക്ഷേത്രങ്ങളിലും,പള്ളികളിലും,നാടകവും,പാട്ടും കഥയുമൊക്കെ ആയി നിരവധി വേദികൾ അലങ്കരിച്ച ജോയ് അന്ന് നടന്നിരുന്ന സ്‌കൂൾ കാലോത്സവങ്ങളായ   ജോയ് പത്താം തരം പഠനത്തിന് ശേഷം ഇന്ത്യൻ നേവിയിൽ ചേർന്നു.കുറച്ചുകാലം കലകളോട് ഇടവേള പറഞ്ഞു രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചു എങ്കിലും ജന്മ സിദ്ധമായ ചിത്ര രചന തുടർന്ന് വന്നു.ഏകദേശം 10 വര്ഷം ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം തുടർന്ന് ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
പഴയകാലത്തു കലോത്സവ വേദികൾ ഇല്ലായിരുന്നു.വേദികളിൽ മത്സരാർത്ഥികളുടെ രക്ഷിതാക്കളുടെ വാക്കേറ്റവും കോടതി വിധികളും ഇല്ലായിരുന്നു.ലേബർഡേ എന്നറിയപ്പെട്ടിരുന്ന കലോത്സവവേദികളിൽ നാടകവും കഥകളും ആയി തിളങ്ങിയ ജോയ് തന്റെ ഷിപ്പിലെ ജോലി തിരക്കിനിടയിലും കഥപറയുവാൻ വേദികൾ കണ്ടെത്തി.കപ്പൽ പല തുറമുഖങ്ങളിൽ നങ്ങൂരമിടുമ്പോൾ അതാതു രാജ്യത്തെ മലയാളികൾക്കായി അദ്ദേഹം കഥ പറഞ്ഞു വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും,അങ്ങ് ആസ്ട്രേലിയൻ മണ്ണിലും സാംബശിവന്റെ യന്ത്രവും,അയിഷയും വിദേശമണ്ണിൽ അലിഞ്ഞു ചേർന്നു.
1981 -ൽ കാനഡയിലെ തന്നെ മികച്ച മലയാളി കൂട്ടായ്മ ആയ ഹാമിൽട്ടൺ മലയാളി സമാജത്തിൽ ,പിന്നീട് ലണ്ടൻ മലയാളി സമാജം എന്നിങ്ങനെ പള്ളി,അമ്പലങ്ങൾ,മലയാളി കൂട്ടായ്മകൾക്ക് വേണ്ടി ജോയ് ഉടുമ്പന്നൂർ നേതൃത്വം നൽകിയ കലാകാരന്മാർ പാടിയും പറഞ്ഞും മലയാള സംസ്കാരത്തെ പുകഴ്ത്തി പുളകമണിയിച്ചു. മഗ്ദലന മറിയം, ഐഷ,അനീഷ, അവന്റെ രണ്ടാം വരവ്, യന്ത്രം,..അങ്ങിനെ നീളുന്നു അദ്ദേഹത്തിന്റെ കഥാ പ്രസംഗങ്ങൾ ചുരുങ്ങിയത് മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കഥയും പാട്ടുകളും മന:പാഠം ആക്കിയാണ് ജോയിയും ടീമും അവതരിപ്പിക്കുന്നത്.ഇടതടവില്ലാതെ തന്റെ 78 -ആം വയസ്സിലും കൃത്യതയോടും,സ്പഷ്ടമായും,ദൃഢമായ ശബ്ദത്തിൽ കഥപറയുന്ന ഇദ്ദേഹത്തിന് അമേരിക്കൻ മണ്ണിലെ മലയാളി സമൂഹം എത്രത്തോളം അറിയാനും,മരിച്ചു കൊണ്ടിരിക്കുന്ന ഈ കലയെയും,ആത്മാർത്ഥമായി മലയാളത്തെയും മലയാളിയുടെ സാംസ്കാരിക കലയായ കഥാപ്രസംഗത്തെയും,ജോയിയുടെ ടീമിനെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും നാം വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒരു വർഷക്കാലം മുൻപ് ഗുരുവായൂരപ്പൻ ക്ഷേത്രനിര്മാണ ഫണ്ട് പിരിവിനായി ആയിഷ എന്ന കഥ പറഞ്ഞ ഇദ്ദേഹത്തിനും ടീമിനും നിരവധി കലാ സ്നേഹികളുടെ അഭിനന്ദനം ലഭിക്കുക ഉണ്ടായി.അതിനു ശേഷം മിഡ്‌ലാന്റിലും അദ്ദേഹം കഥ പറയുക ഉണ്ടായി.ഐസക് ,ജി അഞ്ചേരി,സനൽ ബാബു,കാർത്തിക്  ഇങ്ങനെ നീളുന്ന നിരവധി പ്രസിദ്ധ  കലാകാരന്മാരുടെ ഒരു നിര തന്നെ അദ്ദേഹത്തിന്റെ പിന്നണിയിൽ ഇപ്പോഴും നിലകൊള്ളുന്നു.
നിരവധി മലയാളി കൂട്ടായ്മകൾ ഒന്റാറിയോവിൽ ജന്മമെടുക്കുമ്പോൾ അവർ എത്രത്തോളം മലയാളത്തിന്റെ ആധുനിക കലയെയും,സംസ്കാരത്തെയും,തൊട്ടറിയുന്ന എന്ന് നാം വിലയിരുത്തേണ്ടിഇരിക്കുന്നു.കുഞ്ഞു കുട്ടികൾ അടക്കം 45000 നടുത്തു മാത്രം മലയാളികളുടെ ജനസംഖ്യ ഉള്ള ഒന്റാറിയോവിൽ ഇന്ന് 100 നടുത്തു മലയാളി പ്രസ്ഥാനങ്ങൾ ഉണ്ട്.കേരളത്തിന്റെ ദേശിയ ഉത്സവം ആയ ഓണം എങ്കിലും ഈ മലയാളികൾ എല്ലാവരും ഒത്തു ഒരുമിച്ചു വിവിധ ബാനറുകൾക്കു താഴെ അല്ലാതെ ഒരുമിച്ചു ഒരിടത്തു കൂടി ആഘോഷിക്കുകയും,ഇത് പോലുള്ള കലയെയും,കലാകാരന്മാരെയും പ്രോല്സാഹിപ്പിക്കുന്നതിനും,ആദരിക്കുന്നതിനും,കലാപരിപാടികൾ അവതരിപ്പിക്കുന്നതിനു അവസരം ഒരുക്കിയിരുന്നു എങ്കിൽ എന്ന് ശ്രീ.ജോയ് ഉടുമ്പന്നൂരിനൊപ്പം ഞാനും ആശിക്കുന്നു.ജോയ് ഉടുമ്പന്നൂരിനും അദ്ദേഹത്തിന്റെ ടീമിനും കാനഡയുടെ മണ്ണിൽ നിരവധി വേദികളിൽ കഥ പറയുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
തയ്യാറാക്കിയത്: ജയ് പിള്ള 
Joy artist joy family joy with kids Joy1

LEAVE A REPLY

Please enter your comment!
Please enter your name here