ദേശീയ, സംസ്ഥാന പാതകളിലെ മദ്യശാലകള്‍ ഏപ്രില്‍ ഒന്നിനു മുമ്പായി അടച്ചുപൂട്ടുന്നതു സംബന്ധിച്ച കേസില്‍ വിധിപറയുന്നത് സുപ്രിംകോടതി നീട്ടിവച്ചു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രിംകോടതി വിധി ചോദ്യംചെയ്തു കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ഹരജികളില്‍ വാദംപൂര്‍ത്തിയാക്കിയ ശേഷമാണ് വിധിപ്രഖ്യാപനം നീട്ടിയത്.
കേസില്‍ വാദംപൂര്‍ത്തിയായെങ്കിലും എന്നു വിധിപറയുമെന്ന് അറിയിക്കാതെയാണ് കോടതി പിരിഞ്ഞത്. കേസില്‍ ഉത്തരവ് ഉണ്ടാവുമെന്നു മാത്രമാണ് ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്. സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ട സമയം നാളെ അര്‍ധരാത്രി അവസാനിക്കുകയുമാണ്.
വാദംകേള്‍ക്കുന്നതിനിടെ ഉത്തരവിനെ ചോദ്യംചെയ്യാന്‍ അവസാന നിമിഷം വരെ എന്തിനാണ് കാത്തുനിന്നതെന്നു ചീഫ്ജസ്റ്റിസ് ചോദിച്ചു. ഡിസംബര്‍ 15നാണ് പാതയോരത്തെ മാദ്യശാലകള്‍ നീക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. ഇത് ഏപ്രില്‍ ഒന്നിനു മുമ്പായി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കേണ്ട കാലാവധി അവസാനിക്കാനിരിക്കെ അടിയന്തരമായ ഒരു സാഹചര്യമുണ്ടാക്കി ഹരജിയുമായി വന്നത് എന്തുകൊണ്ടാണ്? വിധിവന്നിട്ടു മൂന്നുമാസം സമയം എല്ലാവര്‍ക്കും ലഭിച്ചിരുന്നുവല്ലോ. അതിനിടെ ആരും അവരവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതുമില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ വീട്ടിലിരുന്ന് മദ്യപിക്കാം. പാതയോരത്തുനിന്ന് മദ്യം കുടിച്ച് വാഹനം ഓടിക്കണം എന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത് – രണ്ടംഗബെഞ്ച് ചോദിച്ചു.
അതിനിടെ പാതയോരത്തെ മദ്യവില്‍പ്പന നിരോധിക്കണമെന്ന ഉത്തരവിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ അതു നടപ്പാക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ വാദിച്ചു.