വിലക്കപ്പെട്ട കനി
 +++++++++++++

‘അധമവികാരങ്ങൾക്കു കീഴടങ്ങാതെ തൃഷ്ണ നിയന്ത്രിക്കുക. അധമ വികാരങ്ങളിൽ ആനന്ദിച്ചാൽ, നീ ശത്രുക്കൾക്കു പരിഹാസപാത്രമായിത്തീരും’. (പ്രഭാഷകൻ. 18 (30- 31 വാക്യം)
‘വീഞ്ഞും സ്ത്രീയും ബുദ്ധിമാൻമാരെ വഴിതെറ്റിക്കുന്നു’. (പ്രഭാഷകൻ 19 (2). അന്തരീക്ഷത്തിൽ മുഴങ്ങി ആകാശംഇരുണ്ടു!വെള്ളിടിവാൾ പള്ളിമേടയ്ക്കു മുന്നിൽപതിച്ചു. സിനിമോൾ, ഫാ. ജാക്സൺ തോപ്പുംചേരിയുടെ കരവലയത്തിലമരുകയായിരുന്നു. “മകളേ, പരിശുദ്ധാത്മാവ് നിന്നെ ആലിംഗനംചെയ്യുന്നു”. അഴിഞ്ഞുലഞ്ഞമുടിയുമായി സംഭ്രമിച്ച് സാങ്കല്പിക ലോകത്തായിരുന്നു സിനിമോൾ.

********************************
സാത്താൻരാജാവ് പൊട്ടിച്ചിരിക്കുന്നു…. “ഹ ഹ ഹ ഹ….. നാം വിജയിച്ചിരിക്കുന്നു. രണ്ടായിരംവർഷങ്ങളായുള്ള എന്റെ അധ്വാനം വെറുതെയായില്ല… മിസ്റ്റർ തോപ്പുംചേരി താങ്കൾക്ക് നന്ദി”.

പെരുമ്പറമുഴങ്ങി…. ജൂനിയർ സാത്താനുവമ്പിച്ചസ്വീകരണം നൽകുന്നു. മുഴുവൻ സാത്താൻമാരും അണിനിരന്നിട്ടുണ്ട്. സാത്താൻ കോട്ടയുടെ മട്ടുപ്പാവിൽ നിന്നുമാണ് സാത്താൻരാജാവ് സാത്താൻഗണങ്ങളെ അഭിസംബോധന ചെയ്യുന്നത്.ജൂനിയർസാത്താൻ നീണാൾവാഴട്ടെ ആർപ്പുവിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി… പെരുമ്പറയുടെ ഇടിമുഴക്കം… ജൂനിയർ സാത്താനെ  ‘തലയോട്ടി’മാലയിട്ട് സ്വീകരിച്ചു.

” നീ ഇനി ഭൂമിയിൽപോയി കഷ്ടപ്പെടേണ്ട… നിന്റെ ദൗത്യം പൂർത്തിയായിരിക്കുന്നു”.

ജൂനിയർ സാത്താനെ രാജകീയ പീഠത്തിൽ ഇരുത്തി ആദരിച്ചുകൊണ്ട് രാജാവ് പറഞ്ഞു.

“എങ്ങനെയാണ് താങ്കൾ ഈ ദൗത്യം വിജയിച്ചത്…. പ്രജകളെ അറിയിക്കൂ…”.
        *********************
സിനിമോൾ.. ഗ്രാമത്തിന്റെ വിശുദ്ധിയിൽവളർന്ന പനിനീർ പുഷ്പമായിരുന്നു. പനിനീർ പുഷ്പത്തിലെ മുള്ളുകൾ തന്നെയാണ് അവളുടെ ഇതളുകൾ കീറിയെടുത്ത് ചവച്ചു തുപ്പുവാൻ നൽകിയത്.

പളളിമേടയിലേക്ക് സൂസന്ന അച്ചനായി പ്രത്യേകം തയ്യാറാക്കിയ ചക്കയപ്പവും മറ്റും നൽകാൻ നിയോഗിക്കപ്പെട്ടത് സിനിമോളെയാണ്. പലഹാരത്തിലും വീഞ്ഞിലുമാണ് സാത്താൻ ആദ്യം കടന്നുകയറിയത്.

“സിനിമോളേ.. ഈ വീഞ്ഞ് നീ അച്ചനു കൊടുത്തേക്കണേ… തോപ്പുംചേരിയച്ചനു വേണ്ടി സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ”.

“എനിക്കു മടിയാണമ്മേ”.

“എന്തിനാടീ ഇത്ര മടി.. പള്ളീലെ കുർബ്ബാന കഴിഞ്ഞ് നിനക്ക് അച്ചനു കൊടുത്താൽപോരേ.. എന്താ ഇതെടുത്താൽ നിന്റെ കൈയൊടിഞ്ഞു പോകത്തില്ലല്ലോ”.

“ഹും..ശരി എന്നാലെടുക്ക്”.

“തോപ്പുംചേരി അച്ചനോട് ഞാൻ വിളിച്ചു പറഞ്ഞതാ….
ശ്ശോ ഇതാ അച്ചൻ വിളിക്കുന്നുണ്ട്”.

“അച്ചാ… വീഞ്ഞു ഞാൻ കൊടുത്തിട്ടുണ്ടേ..”.

“ഉം…സൂസന്നയുടെ വീഞ്ഞല്ലേ.. നല്ല വീര്യംഉണ്ടായിരിക്കും”.

“ഒന്നുപോ അച്ചാ…”.

“നിന്റെ വീഞ്ഞു ഞാൻ കുടിച്ചു നോക്കട്ടെ…. നല്ലതാണെങ്കിൽ നിനക്ക് ഞാനൊരു സർപ്രൈസ്സ് തരും സൂസന്നേ”.

“എന്നതാ അച്ചാ.. പറയന്നേ.. പ്ളീസ്… “.

“നിന്നെ ഞാൻ ഇസ്രയാലിൽ കൊണ്ടു പോകും…
അച്ചാ… സന്തോഷമായി..”.

സൂസന്ന തുള്ളിച്ചാടി… അവളുടെ പൂച്ചക്കണ്ണുകൾ തിളങ്ങി…..

‘ചഷകങ്ങളിൽ വീഞ്ഞു ചെമന്നു തിളങ്ങികവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്.
അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.
അപ്പോൾ നീ വിചിത്ര കാഴ്ചകൾ കാണുകയും വികടത്തം ജൽപിക്കുകയും ചെയ്യും’. (സുഭാഷിതങ്ങൾ 23  31 മുതൽ 33 വരെയുള്ള വാക്യം ) അന്തരീക്ഷത്തിൽ അവ്യക്തമായി മുഴങ്ങുന്നുണ്ടായിരുന്നു.

എന്നാൽ തന്റെ ചുമന്നു തുടുത്ത മാംസളശരീരത്തിലൂടെ അണലിക്കുഞ്ഞുങ്ങൾ ഓടി നടക്കുന്നത് സൂസന്ന അറിയുന്നില്ല… വീഞ്ഞിന്റെ വീര്യവും തോപ്പുംചേരിയുടെ പുഞ്ചിരിയുമാണവളുടെ മനസ്സിൽ.. അന്തരീക്ഷത്തിലുയർന്ന അശരീരി അവളുടെ കർണ്ണപുടങ്ങൾ കടത്തിവിട്ടില്ല.

“ങ്ഹാ.. ഇതാര് സിനിമോളോ..”.

“അച്ചാ,ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”. “വിശേഷം എന്തുണ്ട്? വന്നകാര്യം പറയൂ”.

“അമ്മ തന്നുവിട്ടതാ…”.

“അച്ചനെന്തിനാ കുരിശുമാല ഊരിമാറ്റുന്നത്”. കുരിശുമാല ഊരി മേശവലിപ്പിലേക്കിടുന്നതിനിടയിൽ സിനിമോൾചോദിച്ചു.

“ഭയങ്കര വിയർപ്പാ അതു കൊണ്ടാ”.

വീഞ്ഞുകുപ്പിയിട്ട സഞ്ചിയുടെ ചരടിലും സിനിമോളുടെ ഉള്ളംകൈയ്യിലുമായി തോപ്പും ചേരിയുടെ കരങ്ങൾഅമർന്നു.
വീഞ്ഞിന്റെ വീര്യത്തോടൊപ്പം സാത്താന്റെ വീര്യവും വർദ്ധിച്ചു.

ചുമന്നുതുളുമ്പുന്ന വീഞ്ഞിൻ ചഷകവും നോക്കി സൂസന്ന ചിരിച്ചു.
വീഞ്ഞിന്റെ വീര്യവും സാത്താന്റെ വീര്യവും വർദ്ധിച്ചു കൊണ്ടേ യിരുന്നു.

“മകളേ..നീ ദിവ്യഗർഭം ധരിച്ചിരിക്കുന്നു. നീ സങ്കടപ്പെടരുത്”.തോപ്പുംചേരി അച്ചന്റെ മന്ത്രധ്വനികൾ.

നീലാകാശത്തിലെ പൂന്തോട്ടത്തിലൂടെ പതയുന്ന വീഞ്ഞിന്റെ ലഹരിയിൽ സിനിമോൾ ഒഴികിനടന്നു.

‘നിനക്കായ് തുറന്നിരിക്കുന്നു. അനന്ദത്തിന്റെ വാതിലുകൾ…’.സാത്താന്റെ വാക്കുകൾ അവളുടെ കാതുകളിൽമുഴങ്ങി.

“മിടുക്കൻ… നീ ഒരു പാട് കഷ്ടപ്പെട്ടല്ലേ…”.സാത്താൻ രാജാവ് ജൂനിയർസാത്താനെ ആശ്ലേഷിച്ചു.

“വർഷങ്ങളായുള്ള എന്റെ അദ്ധ്യാനത്തിന്റെ ഫലമാണിത് രാജാവേ”.

“അതേ.. എനിക്കറിയാം.. തോപ്പുംചേരിയുടെ ജനനം മുതൽ നീ ഭൂമിയിലായിരുന്നല്ലോ”.

“അതെ രാജാവേ.. ദൈവജനത്തിന്റെ കൂടാരത്തിൽക്കയറി താമസിച്ചാണ് ഞാൻ ലക്ഷ്യം നിറവേറ്റിയത്. തോപ്പും ചേരി അഭിഷിക്തനാകുന്നതിൽ ഞാൻ സന്തോഷിച്ചു. അഭിഷിക്തനെ പാപത്തിന്റെ വീഞ്ഞ് കുടിപ്പിച്ചാൽ ദൈവജനത്തെ നമ്മുടെ കൂടാരത്തിലേക്ക് എളുപ്പത്തിൽ നയിക്കാംസാത്താൻഗണമേ..”.

ജൂനിയർ സാത്താൻ അഭിമാനത്തോടെ സാത്താൻ കൂട്ടങ്ങളെ നോക്കി ഉച്ചത്തിൽപ്പറഞ്ഞു.

ദൈവാലയത്തിൽ നിന്നും തോപ്പുംചേരി പുറത്ത് വരുന്നതുംകാത്ത് എത്രയോ മണിക്കൂറുകൾ ഞാൻ കാത്തിരുന്നിട്ടുണ്ട്.

“സാത്താൻകൂട്ടങ്ങളേ… ജൂനിയർ സാത്താനാണ് നിങ്ങളുടെ മാതൃക.. ഞാൻ നിങ്ങളെ ഓരോരുത്തരെയും പുതിയ ദൗത്യങ്ങൾ ഏല്പിക്കുന്നു”.

” ശരി രാജൻ, സാത്താൻ രാജാവ് നീണാൾ വാഴട്ടെ! ജൂനിയർ സാത്താൻ നമ്മുടെ സാത്താൻ! ആർപ്പുവിളികൾ മുഴങ്ങി.

ആശുപത്രികിടക്കയിൽനിന്നും സിനിമോൾ ഞെട്ടിയെഴുന്നേറ്റു. “എന്റെമോളെവിടെ എനിക്ക് മോളെ കാണണം..”.

അവളുടെപുലമ്പൽ മുറിയുടെ ചുമരിൽതട്ടി പ്രതിധ്വനിച്ചു.

“മിണ്ടാതെ, കിടക്കടീ..”.
സൂസന്ന അവളുടെ ചുമലിൽ പിടിച്ചുകുലുക്കി.

“അപ്പാ.. എന്റെ കുഞ്ഞെവിടെ…”. അഗസ്റ്റിൻ ദയനീയമായി മകളെ നോക്കി.

‘മകൾ സ്വയമറിയാതെ തന്നെ പിതാവിനെ ജാഗരൂകതയുള്ളവനാകുന്നു: അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്ര അപഹരിച്ചു കളയുന്നു. യൗവനത്തിൽ അവൾ വിവാഹിതയാകുമോ എന്നും വിവാഹത്തിനു ശേഷം അവൾ ഭർത്താവിന് അഹിതയാകുമോ എന്നും ഓർത്ത് ആകുലനാകുന്നു.
കന്യകയായിരിക്കുമ്പോൾ അവൾ കളങ്കിതയും പിതൃഭവനത്തിൽവച്ച് ഗർഭിണിയും ആകുമോ എന്നും ശങ്കിക്കുന്നു’.(പ്രഭാഷകൻ.42 ( 9 മുതൽ 10 വരെയുള്ള വാക്യങ്ങൾ ) മുറിയിൽ അശരീരിയായ് മുഴങ്ങിക്കേട്ടു.

‘അഗസ്റ്റിൻ നിനക്കായ് ഞാൻ തേയിലത്തോട്ടവും കൊട്ടാരം പോലൊരു ഭവനവും കണ്ടു വച്ചിട്ടുണ്ട് ‘.

തോപ്പുംചേരി അച്ചനിൽ നിന്നുയർന്നവാക്കുകൾകൊണ്ട് ബധിരകർണ്ണനായിത്തീർന്ന അഗസ്റ്റിന് അശരീരി കേൾക്കുവാൻ കഴിഞ്ഞില്ല.
       *******************

‘വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം ആളുന്ന തീ പോലെയാണ്; ജീവിതം പൂർണമായി നശിപ്പിക്കുന്നതുവരെ അത് അടങ്ങുകയില്ല; ഭോഗാസക്തിക്ക് അടിമപ്പെടുന്നവൻ
അഗ്നി ദഹിപ്പിക്കുന്നതുവരെ അതിൽനിന്നു സ്വതന്ത്രനാവുകയില്ല. വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവൻ പിൻമാറുകയുമില്ല’. (പ്രഭാഷകൻ 23 ( 16 (iii)-17). ഫാദർ .തോപ്പുംചേരി സബ്ബ് ജയിലിലെ സിമൻറ്തറയിലെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോൾ കണ്ണു തുറന്നു മുകളിലേക്ക് നോക്കി.

“വിലക്കപ്പെട്ടകനി ഭക്ഷിച്ച നീ അശുദ്ധിയുടെ കൂടാരമായിരിക്കുന്നു. ദൈവാലയത്തിൽ നിന്നും ഇറങ്ങി സാത്താന്റെ ആലയത്തിൽ വസിക്കുന്നവനാണ് നീ.ഒരേ സമയം ദൈവാലയത്തിലും സാത്താന്റെ ആലയത്തിലുമായി വസിക്കുവാൻ നിന്നെ ഞാൻ അനുവദിക്കില്ല. അന്ധകാരത്തിന്റെ വഴിയിലൂടെ നടന്ന നിനക്ക് ഞാൻ വിധിക്കുന്നത് കാരാഗൃഹം”.

മുടിയുംതാടിയുംനീട്ടി വെള്ള വസ്ത്രംധരിച്ചരൂപം നടന്നു നീങ്ങുന്നത് ഫാ.തോപ്പുംചേരി നടുക്കത്തോടെ കണ്ടു.

‘പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു. സൃഷ്ടിക്കു ശേഷവും അങ്ങനെ തന്നെ.
ഈ മനുഷ്യൻ നഗരവീഥികളിൽ വച്ചു ശിക്ഷിക്കപ്പെടും; ഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തു വച്ചു പിടിക്കപ്പെടുകയും ചെയ്യും’.(പ്രഭാഷകൻ 16 (2 0 – 21 ) വാക്യം ).
       *******************

‘വിഷവിത്തായി നിന്നെ വളർത്തില്ല… നിന്നെ ഞാൻ നന്മയുടെ വൃക്ഷമാക്കി വളർത്തും ‘. ദൈവകരങ്ങളുടെ തഴുകലിൽ കൈകാലിട്ടടിച്ച് ആ പിഞ്ചുകുഞ്ഞ് നുണക്കുഴി കവിളുകൾകാട്ടി ചിരിച്ചു.

പുതിയദൗത്യങ്ങൾ സാത്താൻരാജാവ് അനുനായികൾക്ക് വീതംവച്ചു നൽകുന്നതിരക്കിലാണ്.
      ********************
ഞായറാഴ്ച പള്ളിയിൽ ദൈവസന്നിധിയിൽ അൾത്താരയ്ക്ക് മുന്നിലേക്ക് അൾത്താര ഗാനത്തിന്റെ അകമ്പടിയോടെ വന്ന വൈദികന്റെമുഖം കണ്ട് എന്റെ ഹൃദയം വേദനിച്ചു. വേദപാഠ ക്ളാസ്സുകളിലെ ഒന്നാം ക്ളാസ്സുകാരായ കുട്ടികൾ മുതൽ മുതിർന്നവരായ ആളുകൾ വരെ പങ്കെടുക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന വൈദികന്റെ മുഖം കണ്ടപ്പോൾ വ്രണിത ഹൃദയനായ ആ മനസ്സിന്റെവേദന ഞാനറിയുകയായിരുന്നു. കൂടുതൽ തീക്ഷ്ണമായിരുന്നു പ്രാർത്ഥനകൾ. തോപ്പും ചേരിയെപ്പോലുള്ള സാത്താൻ ജന്മത്തിന്റെ പ്രവർത്തികളാൽ മാധ്യമങ്ങളിലൂടെയും പൊതു സമൂഹത്തിലൂടെയും അപമാനിക്കപ്പെട്ട് പരിഹസിക്കപ്പെട്ട് നിൽക്കുന്നതിന്റെ വേദനയായിരുന്നു ആ മുഖത്ത് ദൃശ്യമായത്. തീക്ഷ്ണമായ.. ഹൃദയംനൊന്തവേദനയോടെയു ള്ള പ്രാർത്ഥനാഗീതങ്ങൾ എന്റെ കാതുകളിൽ മുഴങ്ങി. എന്റെ കണ്ണുകൾ നിറഞ്ഞു.

രാത്രി എട്ടുമണിക്കു പള്ളിയുടെ വാതിലുകൾ അടച്ച് പള്ളിമുറിയിലേക്ക് ഏകനായി നടന്നു പോകുന്ന വൈദികനെ ഞാൻനോക്കി നിന്നു.

ആലംബഹീനർക്ക് ആശ്വാസമായി സ്വന്തം ജീവിതം പോലും അജഗണങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ട വൈദികരെയും കന്യസ്ഥരെയും നമുക്ക് വാക്കുകൾകൊണ്ട് അപമാനിക്കാതിരിക്കാം.

‘ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാർഗത്തിലും ചരിക്കുകയോ അരുത്; കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്. നീ അറിവിൽ സ്ഥൈര്യം പാലിക്കുക; നിന്റെ വാക്കുകളിൽ പൊരുത്തക്കേടുണ്ടാകരുത്; കേൾക്കുന്നതിൽ ജാഗരൂകതയും മറുപടി പറയുന്നതിൽ അവധാനതയും കാട്ടുക. അറിയാമെങ്കിലേ പറയാവൂ; ഇല്ലെങ്കിൽ വായ് തുറക്കരുത്. മാനവും അവമാനവും വാക്കിലൂടെ വരുന്നു; വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവു തന്നെ’.(പ്രഭാഷകൻ – 5 (9-13. വാക്യം ).

(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും സാദൃശ്യമില്ല.)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here